*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 15 വ്യാഴം

◾സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങള്‍ക്കുണ്ടായിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. ഇതോടെ ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയുടെ വില വര്‍ധിക്കും. എട്ടു വര്‍ഷത്തിനു ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.

◾കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശികയാണ് നല്‍കാനുള്ളത്. ഇതിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യവുമായി ഉടന്‍ കരാര്‍ ഒപ്പ് വയ്ക്കുമെന്ന് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായാണ് ഹൈക്കോടതിയില്‍ അറിയിച്ചത്.

◾നാളെ 'ഗ്രാമീണ്‍ ഭാരത് ബന്തി'ന് ആഹ്വാനംചെയ്ത് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുമാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം നാലുവരെ ബന്തിന് ആഹ്വാനം നല്‍കിയത്.

◾ഡല്‍ഹി വളഞ്ഞ കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഇന്നു ചര്‍ച്ച നടത്തും. കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു ചണ്ഡീഗഡിലാണു ചര്‍ച്ച. ഉന്നത ഉദ്യോഗസ്ഥരെകൂടി പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചര്‍ച്ച നടത്താമെന്ന നിര്‍ദേശം കര്‍ഷക നേതാക്കള്‍ തള്ളിയിരുന്നു. ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ഷക നേതാക്കളെ കണ്ട് സംസാരിച്ചു.

◾ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്നലേയും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയില്‍ പോലീസ് ലാത്തിച്ചാര്‍ജു നടത്തി. ഹരിയാനയിലെത്തന്നെ ശംഭു അതിര്‍ത്തിയില്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ചു കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു. കൂറ്റന്‍ പട്ടങ്ങള്‍ ഉയര്‍ത്തിയാണു കര്‍ഷകര്‍ ഡ്രോണുകളെ നേരിട്ടത്. മുള്ളുവേലികളും മൂന്നുനിര കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയാണ് പോലീസ് ദേശീയപാതകള്‍ അടച്ചിരിക്കുന്നത്. കര്‍ഷകരുടെ ട്രാക്ടറുകള്‍ കടന്നുപോകാതിരിക്കാന്‍ റോഡിനു കുറുകേ ചാലുകീറി വലിയ ആണികള്‍ കോണ്‍ക്രീറ്റു ചെയ്തു സ്ഥാപിച്ചിട്ടുമുണ്ട്.


◾കരിമണല്‍ കമ്പനി സിഎംആര്‍എലിനുള്ള ഖനനാനുമതി കേന്ദ്ര നിയമമനുസരിച്ച് 2019 ല്‍ റദ്ദാക്കേണ്ടതായിരുന്നെങ്കിലും നാലു വര്‍ഷം കഴിഞ്ഞ് മാസപ്പടി വിവാദം ഉയര്‍ന്നശേഷമാണു സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2023 ഡിസംബര്‍ 18 നാണ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ആറ്റമിക് ധാതു ഖനനം പൊതുമേഖലയില്‍ മാത്രമാക്കി 2019 ലെ കേന്ദ്ര നിയമ പ്രകാരം കരാര്‍ 2019 ല്‍തന്നെ റദ്ദാക്കേണ്ടതായിരുന്നു. 2016 ലെ സുപ്രീം കോടതി വിധി യനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കരിമണല്‍ സ്ഥലം ഏറ്റെടുക്കാമായിരുന്നു. ഏറ്റെടുക്കാതിരുന്നത് മാസപ്പടിക്കു വേണ്ടിയായിരുന്നു. അദ്ദേഹം കുറ്റപ്പെടുത്തി.

◾ബജറ്റില്‍ മതിയായ തുക ലഭിച്ചില്ലെന്നു പരാതി ഉയര്‍ന്നിരുന്ന ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഭക്ഷ്യവകുപ്പിന് അനുവദിച്ചത് 1930 കോടി രൂപയായിരുന്നു. ഇതോടെ 2000 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ ഉറപ്പായും എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

◾കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വന്തമായി ഔഡി കാറും നാലു ലക്ഷം രൂപ മാസം വരുമാനവുമുള്ള കര്‍ഷകനാണോ കേരളത്തിലെ സാധാരണ കര്‍ഷകന്റെ പ്രതീകം. വനാതിര്‍ത്തികളിലും ഹൈറേഞ്ചിലും ഉള്‍പ്പെടെ കഷ്ടപ്പെടുന്ന കര്‍ഷകര്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

◾മാനന്തവാടിയില്‍ കൊലയാളി മോഴയാന ബേലൂര്‍ മഖ്നയെ തേടിയിറങ്ങിയ ദൗത്യസംഘത്തെ ആക്രമിക്കാന്‍ ഒപ്പമുള്ള മോഴയാന പാഞ്ഞടുത്തു. വെടിയുതിര്‍ത്താണ് ആനയെ പിന്തിരിപ്പിച്ചത്. ബാവലി കാടുകളിലായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇതിനിടെ ആന അജീഷിനെ കൊന്ന പടമലയില്‍ കടുവ ഇറങ്ങിയത് കൂടുതല്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

◾കേരളത്തിലെ ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി ഇടപാടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കരിമണല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടും നാലു വര്‍ഷം അതു നടപ്പാക്കാതെ കരിമണല്‍ കമ്പനിയെ സഹായിച്ചു. മകള്‍ കൈക്കൂലി വാങ്ങുന്നതിന് അച്ഛന്‍ നിയമങ്ങള്‍ അനുകൂലമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിയാണെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.

◾ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രിയങ്കരനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലേക്കു ക്ഷണിച്ചു വിരുന്നൂട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മറ്റ് എംപിമാര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചതിനുള്ള മറുപടിയായാണ് സതീശന്‍ ഇങ്ങനെ പ്രതികരിച്ചത്. 2018 ജൂണ്‍ 11 നാണ് ഗഡ്കരിയേയും കുടുംബത്തേയും മുഖ്യമന്ത്രി വീട്ടില്‍ സല്‍ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

◾പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വെള്ളിയാഴ്ച സിപിഎമ്മില്‍ ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ബാബു ജോര്‍ജ് പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോയും സിപിഎമ്മില്‍ ചേരും.

◾പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി സിയാല്‍, ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ലോകത്തില്‍ ആദ്യമായി, ഒരു വിമാനത്താവളത്തില്‍, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു. ബി പി സി എല്ലിന്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്.

◾തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ സ്ട്രിപ്പ് വീതി കൂട്ടി. റണ്‍വേയുടെ ഇരുവശത്തുമുള്ള സ്ട്രിപ്പിന്റെ വീതി 75 മീറ്ററില്‍ നിന്ന് 110 മീറ്ററായാണ് വര്‍ധിപ്പിച്ചത്.


◾കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്ത ഏഴംഗങ്ങള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മഞ്ജു, പി.എസ് ഗോപകുമാര്‍ അടക്കമുള്ളവരാണു ഹൈക്കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കേ, പോലീസ് സംരക്ഷണം ആവശ്യപ്പെടണമെന്ന് വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

◾വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി.എസ് അച്ച്യുതാനന്ദനുവേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരായി. വെള്ളാപ്പള്ളിക്കെതിരേ തെളിവില്ലെന്നു വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടനസുരിച്ച് കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപമുണ്ടോയെന്ന് ആരാഞ്ഞുകൊണ്ട് വി എസ് അച്യുതാനന്ദനു കോടതി നോട്ടീസയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് പരിശോധിക്കാനോ കോടതിയില്‍ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ കോടതിയെ അറിയിച്ചു.

◾കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് പിടികൂടിയ കടുവ ചത്തത് ശ്വാസകോശത്തിലെ അണുബാധമൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വച്ച് ചത്തത്. കടുവയുടെ ജഡം കത്തിക്കും.

◾മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി ആക്ടിംഗ് ചെയര്‍പേഴ്സണ്‍ കെ. ബൈജുനാഥിനു തുടര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ സമിതിയാണ് തീരുമാനമെടുത്തത്.

◾സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവമായ 'വര്‍ണ്ണപ്പകിട്ട്' ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തൃശൂരില്‍. തൃശൂര്‍ ടൗണ്‍ഹാള്‍, എഴുത്തച്ഛന്‍ സമാജം ഹാള്‍ എന്നിവിടങ്ങളിലാണു കലാപരിപാടികള്‍. ശനിയാഴ്ച വൈകുന്നേരം നാലിന് വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്ന് ടൗണ്‍ഹാളിലേക്കു ഘോഷയാത്ര നടക്കും. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനം. മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.

◾തൃശൂരിനൊരു കേന്ദ്ര മന്ത്രി, മോദിയുടെ ഗ്യാരണ്ടി എന്നിങ്ങനെയുള്ള വാഗ്ദാനവുമായി തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ മണലൂര്‍ പ്രദേശത്താണ് സുരേഷ് ഗോപിക്കുവേണ്ടി ചുമരഴുത്തുകള്‍ വ്യാപകമായത്.

◾സിനിമാ നിര്‍മാണത്തിന് പണമുണ്ടാക്കാന്‍ വ്യാജ രേഖയുണ്ടാക്കി കോയമ്പത്തൂര്‍ സ്വദേശിയില്‍നിന്ന് എട്ടു കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസ് (42) ആണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

◾നേത്രാവതി എക്‌സ്പ്രസ് ട്രയിനിന്റെ പാന്‍ട്രി കാറിനു താഴെ തീപിടിച്ചു. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ചേര്‍ന്നു തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിനടുത്ത് തീപിടുത്തമുണ്ടാകാന്‍ കാരണം.

◾കൊല്ലം ഇടമുളയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രവാസി മലയാളി 2021 ല്‍ നിക്ഷേപിച്ച 4,50,000 രൂപയില്‍ ബാക്കി നല്‍കാനുള്ള 55,960 രൂപ ബാങ്ക് സെക്രട്ടറിയുടെ കൈയില്‍ നിന്നും ഈടാക്കി നിക്ഷേപകന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ സെക്രട്ടറി പ്രവര്‍ത്തിച്ചതിനിലാണ് അദ്ദേഹത്തിന്റെ കൈയില്‍നിന്നു തുക ഈടാക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ ബീനാകുമാരി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഉത്തരവു നല്‍കിയത്.

◾എറണാകുളം ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവയ്പു കേസില്‍ ആറു പേര്‍കൂടി അറസ്റ്റിലായി. മനു എം. നായര്‍, മിഥുന്‍ കൃഷ്ണ, ശബരീനാഥ്, വി.എ. നജീം, വി.പി.ഷഹീദ്, ടി.എസ്. ഷാനില്‍ എന്നിവരാണു പിടിയിലായത്.

◾ചായ കുടിക്കാന്‍ തട്ടുകട മാറിക്കയറിയതിന് തട്ടുകടക്കാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെണ്‍മണി പുന്തല സ്വദേശി മുഹമ്മദ് റാവുത്തറാണ് മരിച്ചത്. 60 വയസായിരുന്നു. പരുമല വാലുപറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ (48) ആണ് ഡിസംബര്‍ 21 ന് രാത്രി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

◾കോവിഡിനുശേഷം പല ലോകരാജ്യങ്ങളിലും ജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെങ്കില്‍ ഇന്ത്യയില്‍ സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിക്കുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബൈയിലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അനേകം മാറ്റങ്ങള്‍ ഉണ്ടായി. ശുചിത്വം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടു. വനിതകള്‍ക്ക് പാര്‍ലമെന്റില്‍ സംവരണം നല്‍കി. മോദി പറഞ്ഞു.

◾സോണിയാഗാന്ധി രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക നല്‍കി. ബിജെപിയിലേക്കു പോയേക്കുമെന്നു അഭ്യൂഹം പരക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ ഒഴിവാക്കി. കമല്‍നാഥ് നിര്‍ദ്ദേശിച്ച സജ്ജന്‍ സിംഗ് വര്‍മയ്ക്കും സീറ്റ് നല്‍കിയില്ല. അശോക് സിംഗിനാണു സീറ്റ് നല്‍കിയത്. അജയ് മാക്കന്‍, സയ്യിദ് നാസര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ക്കു കര്‍ണാടകയിലും രേണുക ചൗധരി, അനില്‍ കുമാര്‍ യാദവ് എന്നിവര്‍ക്ക് തെലുങ്കാനയിലും സീറ്റു നല്‍കി. രാജ്യസഭാംഗത്വം ഒഴിഞ്ഞ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇനി മല്‍സരിക്കുന്നില്ല.

◾മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

◾പേടിഎമ്മിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് അന്വേഷണം. പേടിഎമ്മിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തതിനു പിറകേയാണ് എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം. പേടിഎമ്മിന്റെ ഓഹരി വില പത്തു ശതമാനം കുറഞ്ഞു.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയ ആസാമില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപി സര്‍ക്കാറിനു പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കമലാഖ്യദേ പുര്‍കയസ്തയും ബസന്ത ദാസുമാണ് ബിജെപി സര്‍ക്കാറിനു പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാര്‍.

◾കാര്‍ഗില്‍ വീരജവാന്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ മാതാവും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ കമല്‍ കാന്ത് ബത്ര ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 77 വയസായിരുന്നു.

◾ക്ഷേത്രശിലയില്‍ 'വസുധൈവ കുടുംബക'മെന്ന് കൊത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ ഹിന്ദു ക്ഷേത്രമായ 'ബാപ്സ് ഹിന്ദു മന്ദിര്‍' വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ക്ഷേത്രം പാരമ്പര്യത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണെന്ന് മോദി വിശേഷിപ്പിച്ചു. യുഎഇ പ്രസിഡന്റ് മുറൈഖയില്‍ നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ഏഴു ഗോപുരങ്ങളുള്ള ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

◾അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ മൂന്നാമത്തെ മത്സരം ഇന്ന് രാജ്കോട്ടില്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

◾യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ബാര്‍ബഡോസില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

◾2022ല്‍ മൂല്യത്തിന്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍. രണ്ട് വര്‍ഷത്തിനിടെ ബിറ്റ്കോയിന്‍ വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചു. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 13ന് ബിറ്റ്കോയിന്റെ വില ഉയര്‍ന്ന് 50,222.90 ഡോളറിലെത്തിയിരുന്നു. ബിറ്റ്കോയിന്‍ 2021 ഡിസംബറിലാണ് 50,000 ഡോളര്‍ എന്ന നിരക്കില്‍ അവസാനമായി വ്യാപാരം നടത്തിയത്. 2021 നവംബര്‍ 12നാണ് 68,789 എന്ന എക്കാലെത്തെയും ഉയര്‍ന്ന വിലയിലേക്ക് ബിറ്റ്കോയിന്‍ എത്തിയത്. നിലവില്‍ 49,633.50 ഡോളറാണ് ബിറ്റ്കോയിന്റെ വില. നാമമാത്രമായ ഇടിവ് ഈയടുത്ത ദിവസങ്ങളില്‍ ഉണ്ടെങ്കിലും പുതുവര്‍ഷത്തില്‍ മൊത്തത്തില്‍ ബിറ്റ്‌കോയിന്റെ വില ഉയര്‍ന്നു വരികയാണ്. സ്പോട്ട് ബിറ്റ്കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് യു.എസ് റെഗുലേറ്ററി ജനുവരി 10ന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നുള്ള പ്രതീക്ഷയാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്റെ വില ഉയരാന്‍ കാരണമായത്. അപകട സാധ്യതയുള്ള സംവിധാനത്തിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്‌റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇ.ടി.എഫിനായി ക്രിപ്‌റ്റോ നിക്ഷേപകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഈ വര്‍ഷാവസാനം പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്‌കോയിന് അനുകൂലമായി. മൈക്രോസ്ട്രാറ്റജി, കോയിന്‍ബേസ് ഗ്ലോബല്‍, മാരത്തണ്‍ ഡിജിറ്റല്‍ എന്നിവയുള്‍പ്പെടെ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട കമ്പനികള്‍ ഫെബ്രുവരി 12ന് യഥാക്രമം 10 ശതമാനവും 4.8 ശതമാനവും 12 ശതമാനവും നേട്ടം കൈവരിച്ചു.

◾വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടര്‍ ബ്രില്യന്‍സിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തന്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നവാഗതനായ ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്യുന്ന 'മനസാ വാചാ'. തൃശൂര്‍ന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തില്‍ 'ധാരാവി ദിനേശ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസറും 'മനസാ വാചാ' എന്ന പേരില്‍ പുറത്തുവിട്ട പ്രൊമോ സോങും ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് അലപിച്ച പ്രൊമോ സോങ് യൂ ട്യൂബ് ട്രെന്‍ഡിലാണ്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ 'മനസാ വാചാ' ഒരു ഫണ്‍ ആന്‍ഡ് എന്റര്‍ടെയ്നര്‍ സിനിമയാണ്. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്. പ്രശാന്ത് അലക്സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാര്‍ച്ച് ആദ്യ വാരം പ്രദര്‍ശനത്തിനെത്തും.

◾മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'ഫൂട്ടേജ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിശാഖ് നായരും, ഗായത്രി അശോകും തമ്മിലുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ട പോസ്റ്ററില്‍ ഉള്ളത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മായാനദി, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ഹലാല്‍ ലവ് സ്റ്റോറി, മറഡോണ, നാരദന്‍, നീലവെളിച്ചം,അഞ്ചാം പാതിര തുടങ്ങീ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്നു സൈജു ശ്രീധരന്‍. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി 'മുന്‍പേ' എന്ന തന്റെ രണ്ടാമത്തെ ചിത്രവും സൈജു ശ്രീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഫൂട്ടേജ് പോലെ തന്നെ മുന്‍പേയും പ്രണയ ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

◾ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ തലമുറ ഡെസ്റ്റര്‍ ആഗോളതലത്തില്‍ ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ ഇടത്തരം എസ്യുവി 2025 ഓടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ തലമുറ ഡസ്റ്ററിന് ആധുനിക എക്സ്റ്റീരിയര്‍ സ്റ്റൈല്‍, ഫീച്ചര്‍ ലോഡഡ് ക്യാബിന്‍, പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുണ്ടാകും. പുതിയ ഡസ്റ്ററിന്റെ ചില പുതിയ ഫോട്ടോകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതില്‍ ഈ ക്രോസ്ഓവറിന്റെ പുറംഭാഗവും ഇന്റീരിയറും വ്യക്തമായി കാണാമായിരുന്നു. ആദ്യമായി കമ്പനിയുടെ പേരിന്റെ ബാഡ്ജും ഡസ്റ്ററില്‍ ദൃശ്യമായിരുന്നു. 2025 റെനോ ഡസ്റ്ററില്‍ വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് മൂന്ന് സിലിണ്ടര്‍ 1.0 ടിസിഇ എഞ്ചിന്‍ ഉണ്ട്. അത് 100 വു നല്‍കുന്നു, ഗ്യാസോലിനില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, 130 കുതിരശക്തി ഉത്പാദിപ്പിക്കുന്ന 1.2 ടിസിഇ ഗ്യാസോലിന്‍ ടര്‍ബോ 3-സിലിണ്ടര്‍ എഞ്ചിനോടുകൂടിയ ഒരു മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പും ഉണ്ടാകും. 48-വോള്‍ട്ട് സ്റ്റാര്‍ട്ടര്‍-ജനറേറ്റര്‍ ലഭ്യമാകും. ഓള്‍-വീല്‍ ഡ്രൈവ് പ്രത്യേകമായി വാഗ്ദാനം ചെയ്യുന്നു. നാല് സിലിണ്ടര്‍ 1.6 എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് 140 എച്ച്പി ഉത്പാദിപ്പിക്കുന്ന ഇ-ടെക് ഹൈബ്രിഡ് വേരിയന്റായിരിക്കും ഈ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്നത്.

◾പ്രണയാതുരമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പുസ്തകം. നഷ്ടപ്പെട്ടതും എന്നോ മറന്നുപോയതും മനസ്സുനീറ്റുന്ന നൊമ്പരമായതുമായ പ്രണയങ്ങളെ തിരിച്ചെടുക്കുകയാണ് ഈ അസാധാരണമായ പുസ്തകത്തില്‍. പ്രശസ്ത കഥാകൃത്ത് വി ആര്‍ സുധീഷിന്റെ കഥാകാവ്യങ്ങളെ ജീവസ്സുറ്റതാക്കി പരിഭാഷപ്പെടുത്തിയിരിക്കുന്നത് നിരൂപകന്‍ സജയ് കെ വി ആണ്. അവയ്ക്ക് അനുയോജ്യമായ രേഖാചിത്രങ്ങളും ഉണ്ട്. വാലന്റൈന്‍സ് ഡെയ്ക്ക് സമ്മാനിക്കാനായി ഏതു കാമുകഹൃദയത്തിനും തിരഞ്ഞെടുക്കാവുന്ന പുസ്തകം. ഇന്നു പ്രണയിക്കുന്നവര്‍ക്കും എന്നോ പ്രണയിച്ചവര്‍ക്കും ഭൂമിയിലെ മുഴുവന്‍ പ്രണയാരാധകര്‍ക്കും ഈ പ്രണയപാഠങ്ങള്‍ അവിസ്മരണീയമായൊരു അനുഭവമായിരിക്കും. 'പ്രണയപാഠങ്ങള്‍'. രണ്ടാം പതിപ്പ്. വി ആര്‍ സുധീഷ്.

◾ഭക്ഷണത്തിന് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം സ്വാഭാവികമായി കുറയാന്‍ തുടങ്ങും. ഇത് ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ബ്ലൂബെറി- ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അല്‍ഫിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകരമാണ്. ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവരും അവാക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനെത്തെ ശക്തിപ്പെടുത്തുന്നു. വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും. വിറ്റാമിന്‍ കെ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്. വാല്‍നട്ട്, ബദാം തുടങ്ങിയ നട്‌സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിന്‍ ഇയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങള്‍ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ശിഷ്യന്‍ വളരെ സങ്കടത്തിലാണ് അന്ന് ഗുരുവിന്റെ അടുക്കലേക്ക് വന്നത്. മുഖം നിറയെ കണ്ണീര്‍ ഒഴുകി പടര്‍ന്ന പാടുകള്‍. ഗുരു കാര്യമന്വേഷിച്ചു. അവര്‍ പറഞ്ഞു: ഞാന്‍ പഠിപ്പുനിര്‍ത്തുകയാണ്. ഇനി പഠിക്കുന്നില്ല. ഇവിടെയുളള മററുകുട്ടികള്‍ എല്ലാം എന്നെ മണ്ടനെന്നു വിളിച്ചു കളിയാക്കുന്നു. ഗുരു അവനെ വിളിച്ച് യോഗശാലയിലേക്ക് നടന്നു. അവിടെ കത്തിച്ചുവെച്ചിരുന്ന ഒരു വിളക്ക് ഊതിക്കെടുത്തി. എന്നിട്ട് യോഗശാലയിലെ തീകുണ്ഠത്തിന് ഊതി അഗ്നി പകര്‍ന്നു, തീ ആളിക്കത്തി. ഗുരു ശിഷ്യന്റെ മുഖത്തേക്ക് നോക്കി. എന്താണ് തന്റെ ഗുരു തന്നോട് പറഞ്ഞതെന്ന് അവന് മനസ്സിലായി. അവന്റെ മുഖം തെളിഞ്ഞു. ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. ഒരു വിളക്ക് അണയ്ക്കാന്‍ ഒന്ന് ഊതിയാല്‍ മാത്രം മതി. എന്നാല്‍ ഒരു തീ കുണ്ഠം ആളിക്കത്തിക്കാനും ഊതിയാല്‍ മതി. തങ്ങളിലുളള വിശ്വാസം നശിക്കുമ്പോഴാണ് ഒരാള്‍ മറ്റൊരാള്‍ പറയുന്നത് കേട്ട് തളര്‍ന്നുപോകുന്നത്. മറ്റുളളവരുടെ വാക്ക് കേട്ട് തളര്‍ന്നുപോകാന്‍ തുടങ്ങിയാല്‍ പിന്നെ ഒരിക്കലും നിവര്‍ന്നു നില്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല. നമ്മിലുളള വിശ്വാസം അത് ഉലഞ്ഞാലും ഒരു കാറ്റിലും അണയാതിരിക്കട്ടെ.. സ്വയം കൂടുതല്‍ തെളിച്ചമുള്ളവരാകാന്‍ നമുക്ക് സാധിക്കട്ടെ.. - ശുഭദിനം.