റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി; 10 രൂപയുടെ വര്‍ധനവ്

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ട് കേരളം. റബ്ബറിന്റെ താങ്ങുവില പത്ത് രൂപ ഉയര്‍ത്തി. താങ്ങുവില 170ല്‍ നിന്ന് 180 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698.30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉയര്‍ത്തല്‍ ഈ ബജറ്റിലും ഉണ്ടാകുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റില്‍ അനുവദിച്ചു. വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയിലെ കേരല പദ്ധതിക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് മൂവായിരം കോടി അനുവദിക്കും. കാര്‍ഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാന്‍ രണ്ട് കോടി അനുവദിച്ചു.കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖമെന്ന് ധനമന്ത്രി പറഞ്ഞു. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.