കിളിമാനൂരിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

എം. സി. റോഡിൽ കിളിപ്പാനൂർ പപ്പാല ഗവ : എൽ. പി. സ്കൂളിന് സമീപം ഇന്ന് വെളുപ്പിന് 4.45 മണിയോടെയായിരുന്നു തീർത്ഥടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡ് സൈഡിൽ നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയിൽ ഇടിച്ചു കയറുകയായിരുന്നു.

നെടുമങ്ങാട്, മഞ്ച, വെള്ളാറവട്ടം സ്വദേശികളായ രണ്ടു കുട്ടികളടക്കം അഞ്ച് പേരടങ്ങിയ തീർത്ഥടക സംഘമാണ് അപകടത്തിൽപ്പെട്ടത്. തീർഥാടകരായ നിതീഷ് (35),ആകാശ് (13),നിർമല (55), ഷിബു (42),ആരവ് നിതീഷ് (3) എന്നിവരെ തിര: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഡ്രൈവർക്ക് കൈക്ക് പൊട്ടലോടു കൂടിയുള്ള പരിക്ക് ഉള്ളതായും, ഒരാൾക്ക് നെറ്റിയിൽ മുറിവോടു കൂടിയുള്ള പരിക്കും, മറ്റൊരാൾക്ക് മുഖത്തും,പല്ലിനും പരിക്കുള്ളതായും, രണ്ടു കുട്ടികൾക്ക് ചെറിയ ക്ഷതങ്ങളൊഴിച്ചാൽ മറ്റുപരിക്കുകൾ ഇല്ലെന്നും,ആരുടെയും നില ഗുരുതരമല്ലെന്നും ബന്ധുക്കൾ അറിയിച്ചു.

 ഇന്നലെ രാവിലെ
 9.30 മണിയോടെയായിരുന്നു നെടുമങ്ങാട്,മഞ്ച,വെള്ളാറവട്ടത്ത് നിന്നും തീർത്ഥാടകസംഘം ശബരിമലയിലേക്ക് പുറപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.