വെള്ളമിറങ്ങി, കഴക്കൂട്ടം സബ്സ്റ്റേഷൻറെ പ്രവർത്തനം സാധാരണനിലയിലേക്ക്;തലസ്ഥാനത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയില്‍ തടസ്സപ്പെട്ട വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. തീവ്ര മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തടസ്സപ്പെട്ട വൈദ്യുതി വിതരണം ഏതാണ്ട് പൂർണ്ണമായി ഇന്നലെ രാത്രിയോടെ തന്നെ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രളയ ജലം പമ്പ് ചെയ്ത് മാറ്റിയതിനെത്തുടര്‍ന്ന് ജലനിരപ്പ് താണതിനാൽ കഴക്കൂട്ടം 110 കെ വി സബ്സ്റ്റേഷൻ്റെ പ്രവർത്തനവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം, കുളത്തൂർ സെക്ഷനിലെ മൂന്ന് ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി കേബിൾ തകരാറായതിനാൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഫ്ലാറ്റ് അധികൃതർ കേബിൾ തകരാർ പരിഹരിക്കുന്ന മുറയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കും. കഴക്കൂട്ടം സെക്ഷനുകീഴിലെ 3 ട്രാൻസ്ഫോർമറുകൾ ചാർജ് ചെയ്യാനുണ്ട്. ഇതിൽ 2 ട്രാൻസ്ഫോർമറുകൾ വൈകാതെ ചാർജ് ചെയ്യും. ഒരെണ്ണം ജലനിരപ്പ് താഴുന്ന മുറയ്ക്കും. ബീച്ച് സെക്ഷനിൽ 3 ട്രാൻസ്ഫോർമറുകൾ ഭാഗികമായി ചാർജ് ചെയ്തിട്ടുള്ളത്, ജലനിരപ്പ് താഴുന്നമുറയ്ക്ക് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകും. മറ്റെല്ലായിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കഴിഞ്ഞു.