വിഴിഞ്ഞത്ത് എത്തിയ കപ്പലിൽ നിന്നും രണ്ടാമത്തെ ക്രെയിൻ ഇന്ന് ഇറക്കും

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. കഴിഞ്ഞദിവസം മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇറക്കിയിരുന്നു. ഷെൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നെത്തിയ വിദഗ്ദരും ചേർന്നാണ് ക്രെയിൻ ഇറക്കിയത്.ചൈനീസ് പൗരന്മാർക്ക് തുറമുഖത്തു ഇറങ്ങാൻ കേന്ദ്രം ആദ്യം അനുമതി നൽയിരുന്നില്ല.പിന്നീട് അനുമതി കിട്ടുകയും കടൽ ശാന്തമായതും ചെയ്തത് കൊണ്ടാണ് ക്രെയിൻ ഇറക്കിയത്. ചൊവ്വാഴ്ച്ചയോടെ കപ്പൽ തിരികെ പോകാനാണ് നീക്കം.

കപ്പലിൽ ചൈനീസ് പൗരന്മാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതായിരുന്നു കാരണം. അദാനി ഗ്രൂപ്പിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും സമ്മർദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരിൽ 3 പേർക്ക് കപ്പലിൽ നിന്ന് കരയിലേക്ക് ഇറങ്ങാൻ അനുമതി കിട്ടിയത്. മുംബെയിൽ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുടെ കൂടി ശ്രമഫലമായി ആദ്യ ക്രെയിൻ ഇറക്കിയത്.കപ്പൽ തുറമുഖത്ത് പിടിച്ചിട്ടാൽ അദാനി ഗ്രൂപ്പിന് ഒരു ദിവസം 25000 യുഎസ് ഡോളർ നഷ്ട പരിഹാരമായി നൽകേണ്ടതുണ്ട്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ഉന്നയിച്ച് നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചർച്ചയും അദാനി തുടങ്ങിയിരുന്നു.