കേരളീയം, തലസ്ഥാന നഗരം ഒരുങ്ങി തുടങ്ങി; ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം എന്ന് സജി ചെറിയാൻ

തിരുവനന്തപുരം: കേരളീയത്തിന് ഒരുങ്ങി തലസ്ഥാന നഗരം. നവംബർ ഒന്ന് മുതൽ ഏഴ് വരെ 40 വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയത്തിനായി ജില്ലയിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. കേരളീയം വേദികൾ ഉൾപ്പെടുന്ന മേഖലകൾ റെഡ്സോൺ ആയി കണ്ട് ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവുമൊരുക്കും. കേരളീയം, ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഏഴ് ദിവസ പരിപാടിയിലൂടെ കേരളീയം ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകൾ, പ്രദർശനങ്ങൾ, കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷണ മേളകൾ തുടങ്ങി ഇനി അങ്ങോട്ട് തലസ്ഥാനം തിരക്കിലാവും.

നവംബർ ഒന്ന് മുതൽ സന്ദർശകർക്ക് കെഎസ്ആർടിസി സൗജന്യ യാത്രയും ഒരുക്കും. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ 8 കിലോമീറ്ററിലധികം ദൂരത്തിൽ എട്ടു വ്യത്യസ്ത കളർ തീമുകളിൽ ദീപാലങ്കാരവും ഒരുക്കും. പ്രതിപക്ഷം സർക്കാരിന്റെ ധൂർത്തെന്ന് ആരോപിക്കുമ്പോഴും, ലോകോത്തര കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. കേരളീയത്തിനായി തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.