മല്ലു ട്രാവലർ അറസ്റ്റിൽ; ബോണ്ടിൽ വിട്ടയച്ചു

കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ മല്ലു ട്രാവലർ എന്ന് വിളിക്കുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാൻ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു.

അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

കേസില്‍ ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദേശത്തുള്ള ഷാക്കിര്‍ സുബാന്‍ 25ന് നാട്ടിലെത്തുമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്