ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറ വാർഡിൽ പറകുന്നു കോളനിയിലെ യുവജന കേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകർക്കുന്നതായി പരാതി കിട്ടിയതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാട്ടുകാരെ ഭീതിയിലാക്കി കടന്നു കളഞ്ഞ പ്രതിയെ ആണ് ക ടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 19.10.2023 രാത്രി 8 മണിക്കാണ് സംഭവം നടന്നത്. തുടർന്ന് പ്രതി ഒളിവിൽ പോവുകയാണ് ഉണ്ടായത്. പ്രതിയായ ചിറയിൻകീഴ് വില്ലേജിൽ മേൽ കടയ്ക്കാവൂർ ദേശത്ത് പഴഞ്ചിറ പറകുന്നു വീട്ടിൽ സുനിൽകുമാർ മകൻ കൊച്ചമ്പു എന്ന് വിളിക്കുന്ന 26 വയസ്സുള്ള അബിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടുകൂടി ഡ്രസ്സും ബാഗും എടുത്ത് തമിഴ്നാടിലേക്ക് രക്ഷപ്പെടുന്നതിനായി വീട്ടിൽ എത്തിയ സമയം കടയ്ക്കാവൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. വീട് വളഞ്ഞ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ ആറോളം കേസുകൾ നിലവിലുണ്ട്. കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, അടിപിടി കേസുകൾ, പ്രായപൂർത്തി ആകാത്ത കുട്ടികളെ കഠിനമായ ഉപദ്രവിച്ച കേസ്, മയക്കു മരുന്ന് ഉപയോഗം, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അബിൻ കുമാർ. ഈ കേസുകളിൽ എല്ലാം തന്നെ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും ജാമ്യത്തിൽ ഇറങ്ങി പ്രതി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പതിവാണ്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട വ്യക്തിയാണ് പ്രതി . ഇപ്പോൾ സർക്കാർ വസ്തുവകകൾ കയ്യേറി നശിപ്പിച്ചതിന് PDPP ആക്ട് പ്രകാരം ആണ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ജയപ്രസാദ്, ഷാഫി, സിവിൽ പോലീസ് ഓഫീസർമാരായ സുജിൽ, അനിൽകുമാർ, മനോജ്, ഇന്ദ്രജിത്ത്, സജു, എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.