'കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം'; വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മികച്ച രീതിയിലുളള ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പറഞ്ഞു. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വിവിധ മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുമന്ത്രിമാരും.കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിലേക്ക് കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും. സന്ദർശകർക്ക് സൗജന്യ യാത്ര ഒരുക്കുമെന്നും ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. വനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുളള പ്രചാരണങ്ങൾ കേരളീയം പരിപാടിക്ക് മാധ്യമങ്ങൾ നൽകണമെന്ന് മന്ത്രി ജി ആർ അനിലും ആവശ്യപ്പെട്ടു.

യോ​ഗത്തിൽ കേരളീയം കൺവീനർ എസ് ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച് അവതരണം നടത്തി. കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ ബി സതീഷ് എംഎൽഎ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഐപിആർഡി ഡയറക്ടർ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

നവംബർ ഒന്ന് മുതൽ ഏഴു വരെയാണ് കേരളീയം മഹോത്സവം. കലാപരിപാടികൾ, സെമിനാറുകൾ, ഫിലിം ഫെസ്റ്റിവൽ, എക്സിബിഷനുകൾ, ഫ്ലവർ ഷോ, ഫുഡ് ഫെസ്റ്റിവൽ എന്നിവ കേരളീയം പരിപാടിയിൽ നടത്തും. തിരുവനന്തപുരം ന​ഗരത്തിൽ നാൽപതിലേറെ വേദികളിലായാണ് കേരളീയം മഹോത്സവം നടത്തുക.