പ്രഹരിച്ച് ഡാരിൽ മിച്ചലും രചിൻ രവീന്ദ്രയും; 5 വിക്കറ്റുമായി ഷമി; കിവീസിനെതിരെ ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം

ധരംശാല: കൈവിട്ടു കളിച്ച ഇന്ത്യയെ ഡാരില്‍ മിച്ചലും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് പ്രഹരിച്ചപ്പോള്‍ ലോകകപ്പിൽ ഇന്ത്യക്കെതിരായ നിര്‍ണായ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍. തുടക്കത്തില്‍ 19-2ലേക്ക് തകര്‍ന്നു വീണ ന്യൂസിലന്‍ഡിനെ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 159 റണ്‍സടിച്ച് 50 ഓവറില്‍ 273 റണ്‍സിലെത്തിച്ചു. 127 പന്തില്‍ 130 റണ്‍സടിച്ച ഡാരില്‍ മിച്ചലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തു.

രചിന്‍ രവീന്ദ്രയെ തുടക്കത്തില്‍ രവീന്ദ്ര ജഡേജയും അര്‍ധസെഞ്ചുറി പിന്നിട്ട ശേഷം ഡാരില്‍ മിച്ചലിനെ ജസ്പ്രീത് ബുമ്രയും കൈവിട്ടത് കളിയില്‍ നിര്‍ണായകമായി. രചീന്‍ രവീന്ദ്ര 87 പന്തില്‍ 75 റണ്‍സടിച്ചപ്പോള്‍ മിച്ചല്‍ 127 പന്തില്‍ 130 റണ്‍സെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് രണ്ടും ബുമ്രയും സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ടോസിലെ ഭാഗ്യം ഇത്തവണയും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പമായിരുന്നു. പതിവുപോലെ രോഹിത് എതിരാളികളെ ബാറ്റിംഗിന് ക്ഷണിച്ചു. നാലാം ഓവറില്‍ ഡെവോണ്‍ കോണ്‍വെയെ സിറാജും തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ വില്‍ യങിനെ മുഹമ്മദ് ഷമിയും വീഴ്ത്തിയപ്പോള്‍ 19-2ലേക്ക് വീണ കിവീസ് പതറി. ഇതിന് പിന്നാലെ ഷമിയുടെ രണ്ടാം ഓവറിലായിരുന്നു രചിന്‍ രവീന്ദ്രയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം രവീന്ദ്ര ജഡേജ കൈവിട്ടു കളഞ്ഞത്. പിന്നീട് തുടക്കത്തില്‍ കരുതലെടുത്ത ഇരുവരും കുല്‍ദീപ് യാദവിനെ കടന്നാക്രമിച്ചു.സ്റ്റെപ്പ് ഔട്ട് ചെയ്ത് കുല്‍ദീപിനെതിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തിയ മിച്ചലും രചിന്‍ രവീന്ദ്രയും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഹാര്‍ദ്ദിക്കിന് പരിക്കേറ്റതോടെ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി മാത്രം ഇറങ്ങിയ ഇന്ത്യക്ക് മറ്റ് വഴികളില്ലായിരുന്നു. കുല്‍ദീപ് പന്തെറിയാന്‍ എത്തുമ്പോഴൊക്കെ മിച്ചലും രചിനും ആക്രമിച്ചു. ഇതോടെ കുല്‍ദീപിനെ നാലോവറിനുശേഷം രോഹിത്തിന് പിന്‍വലിക്കേണ്ടിവന്നു.34-ാം ഓവറില്‍ മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അതിന് തൊട്ടുമുമ്പ് കുല്‍ദീപിന്‍റെ പന്തില്‍ ഡാരില്‍ മിച്ചലിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ജസ്പ്രീത് ബുമ്ര കൈവിട്ടിരുന്നു. രചിന്‍ രവീന്ദ്ര പുറത്തായെങ്കിലും തകര്‍ത്തടിച്ച മിച്ചല്‍ 100 പന്തില്‍ സെഞ്ചുറിയിലെത്തി. അവസാന ഓവറുകളില്‍ മിച്ചലിനൊപ്പം ഗ്ലെന്‍ ഫിലിപ്സ് കൂടി ചേര്‍ന്നതോടെ കിവീസ് കൂറ്റന്‍ സ്കോറിലെത്തി. ധരംശാലയിലെ മോശം ഔട്ട് ഫീല്‍ഡ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനത്തില്‍ നിര്‍ണായകമായി. ബൗണ്ടറികളില്‍ ഡൈവ് ചെയ്യാന്‍ ഫീല്‍ഡര്‍മാര്‍ ഭയന്നപ്പോള്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമായി. അവസാന പത്തോവറില്‍ തിരിച്ചുവന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ കാര്യങ്ങള്‍ വരുതിയാലാക്കി കിവീസിനെ 300 കടക്കുന്നത് തടഞ്ഞു. അവസാന പത്തോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെ കിവീസിന് നേടാനായുള്ളു. ഷമി 10 ഓവറില്‍ 54 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു.