പാലക്കാട്: കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റഡിയിലുള്ള സ്ഥലമുടമ മൊഴി നൽകി. പന്നിക്കു വച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നാണ് സ്ഥലമുടമ അനന്തൻ്റെ മൊഴി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരച്ചിൽ നടത്തിവരവെയാണ് യുവാക്കൾ തിങ്കളാഴ്ച പുലർച്ചെ പാടത്തേക്ക് ഓടിയത്. നാലുപേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. ഇതിൽ രണ്ടുപേരെ കാണാതായി. സിസിടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾ കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ ഇന്നു രാവിലെ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തും.