ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർ തൊഴിച്ചുവെന്ന് നഴ്സിന്‍റെ ആരോപണം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം

തിരുവനന്തപുരം: അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളിൽ ട്രോളി തട്ടിയതിൽ രോഷാകുലനായ ഡോക്ടർ ഓപറേഷൻ തിയറ്ററിനുള്ളിൽ നഴ്സിങ് അസിസ്റ്റൻറിനെ  ചവിട്ടിയതായി ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ഓർത്തോ വിഭാഗത്തിലെ ഡോ. പ്രമോദിന് എതിരെയാണ്  നഴ്സിങ് അസിസ്റ്റൻറായ വിജയകുമാരി ആരോപണം ഉന്നയിക്കുന്നത്. അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളിൽ തട്ടിയതിൽ രോഷാകുലനായ ഡോക്ടർ തന്റെ  കാലിൽ ചവിട്ടിയെന്നാണ് വിജയകുമാരിയുടെ ആരോപണം. പക്ഷെ സംഭവം വിവാദം ആയിട്ടും വിജയകുമാരി ഇതുവരെ പരാതി നൽകിയിട്ടില്ല. ആരോപണവുമായി ബന്ധപ്പെട്ട് നഴ്‌സിങ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് ആശുപത്രി സൂപ്രണ്ട്. ആർ.എം.ഒ, ലേ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ശസ്ത്രക്രിയ സമയത്ത് അവിടേക്ക് ട്രോളിയുമായി എത്തിയതായിരുന്നു വിജയകുമാരി. അണുമുകതമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളിൽ ട്രോളി തട്ടിയെന്നും ഇതിൽ കുപിതനായ ഡോക്ടർ വിജയയെ മൂന്ന് തവണ മുട്ടിനു താഴേ ഷൂസ് ഇട്ട കാൽ കൊണ്ട് ചവിട്ടിയെന്നുമാണ് ആരോപണം. വസ്ത്രത്തിൽ ഇതിന്റെ പാട് ഉണ്ടായിരുന്നതായി വിജയകുമാരി പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എൻ.ജി.ഒ യൂനിയൻ സൂപ്രണ്ട് ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഇടയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.