അടിമുടി ദുരൂഹത, ചോദ്യം ചെയ്യലുകളോട് സഹകരിക്കാതെ കൃഷി ഓഫീസർ ജിഷ, അറസ്റ്റിന് പിന്നാലെ സസ്പെൻഷനും

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ എടത്വ കൃഷി ഓഫീസറായ എം. ജിഷമോള്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത് പൊലീസിനെ കുഴക്കുകയാണ്. മോഡലിങ് രംഗത്തും സജീവമായ എടത്വ കൃഷി ഓഫീസറാണ് കള്ളനോട്ട് കേസില്‍ അന്വേഷണം നേരിടുന്നത്. എം.ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഏഴ് നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോളാണ് തട്ടിപ്പ് പുറത്തായത്. നല്‍കിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും. ജയിലില്‍ മാനസിക അസ്വസ്ഥതകള്‍ കാണിക്കുന്നതിനാല്‍ പൊലീസിന് ജിഷമോളെ കസ്റ്റഡിയില്‍ വാങ്ങാനായിട്ടില്ല. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ജിഷ മോളുമായി ബന്ധമുള്ള കള്ളനോട്ട് സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആലപ്പുഴ കളരിക്കലില്‍ വാടക്ക് താമസിക്കുന്ന ജിഷമോള്‍ക്കെതിരെ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എയര്‍ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായും, സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായും നേരത്തെ ജോലി ചെയ്തിട്ടുണ്ടെന്നാണ് ജിഷമോള്‍ പറഞ്ഞിരുന്നത്. അതേ സമയം  ഭർത്താവിനെ കുറിച്ച് പോലീസിനോടും ഓഫീസിലുള്ളവരോടും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. ഇത്  പൊലീസിനും സംശയം ജനിപ്പിച്ചിട്ടുണ്ട്.