ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യപാൽപായസം തയ്യാറാക്കാനുള്ള ഭീമൻ വാർപ്പെത്തി . 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു ചരക്ക് (വാർപ്പ്) ഇന്നു രാവിലെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ദേവസ്വം ഭരണ സമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ :പി.സി.ദിനേശൻ നമ്പൂതിരിപ്പാട് , സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ശ്രീ ഗുരുവായൂരപ്പന് വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ക്രയിൻ ഉപയോഗിച്ച് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചു. തിടപ്പളളിയിൽ പുതുതായി നിർമ്മിച്ച അടുപ്പിൽ നാലു കാതൻ ചരക്ക് വെച്ചു. ഈ മാസം 25 ന് ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിൻ്റെ വഴിപാടായി തയ്യാറാക്കും. ശ്രീ ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടിൽ ഭക്തർക്ക് വിളമ്പും.
പരുമല മാന്നാർ അനു അനന്തൻ ആചാരിയാണ് വാർപ്പ് നിർമ്മിച്ചത്. രണ്ടേകാൽ ടൺ ഭാരമുണ്ട്.നാലു മാസമെടുത്തു. നാൽപതോളം തൊഴിലാളികളും നിർമ്മാണത്തിൽ പങ്കാളിയായി. മുപ്പത് ലക്ഷമാണ് ചെലവ്.