പമ്പ : ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർത്തിവച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെ തയ്യാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്. തീർത്ഥാടകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുലർച്ചെ മൂന്നര മുതൽ ഭക്തർക്ക് വീണ്ടും അരവണ നൽകിത്തുടങ്ങി. അരവണ വിതരണം പുനരാരംഭിച്ചെന്ന അറിയിപ്പ് എത്തിയതോടെ അരവണ വിതരണ കൗണ്ടറുകളിലേക്ക് ഭക്തർ കൂട്ടമായെത്തുകയായിരുന്നു. ഇതോടെ പ്രസാദ വിതരണ കോംപ്ലക്സ് ഭക്തരെക്കൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിലാണ് അരവണ നിർമ്മാണം പുനരാരംഭിച്ചത്. വിതരണത്തിനായി നേരത്തെ കരുതിവച്ചിരുന്ന 7,07,153 ടിൻ അരവണ ഗോഡൗണിലേക്ക് മാറ്റി. നടപടികൾ സംബന്ധിച്ച് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസർ അറിയിച്ചു. ഗോഡൗണിലേക്കു മാറ്റിയ അരവണ എന്തു ചെയ്യണമെന്ന കാര്യത്തിൽ കേസിന്റെ തുടർ നടപടികൾ അനുസരിച്ച് തീരുമാനമെടുക്കും.