റായ്പൂരില്‍ കിവീസിനെ ചാമ്പലാക്കി; ഇന്ത്യയ്ക്ക് ഏകദിനപരമ്പര

റായ്‌പൂര്‍: റായ്പൂര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. വിരാട് കോലി 11 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്ലും(40*) ഇഷാന്‍ കിഷനും(8*) ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 108 റണ്‍സെ നേടാനായിരുന്നുള്ളു.36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സായിരുന്നു കിവീസിന്‍റെ ടോപ് സ്കോറര്‍. മൂന്ന് പേര് മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ലോക്കി ഫെര്‍ഗൂസന്‍റെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച രോഹിത് രണ്ടാം ഓവറില്‍ ആദ്യ ബൗണ്ടറി നേടി. ആദ്യ അഞ്ചോവറില്‍ 24 റണ്‍സ് മാത്രമെടുത്ത് കരുതലെടുത്ത ഇന്ത്യ പത്താം ഓവറില്‍ 50 കടന്നു. ഗില്ലിനെ കാഴ്ചക്കാരനാക്കി സമ്മര്‍ദ്ദമേതുമില്ലാതെ രോഹിത് അനായാസം മുന്നേറിയതോടെ ഇന്ത്യ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. 47 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് ഏഴ് ഫോറും രണ്ട് സിക്സും പറത്തിയാണ് അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഷിപ്‌‌ലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രോഹിത് മടങ്ങി.വിരാട് കോലി രണ്ട് ബൗണ്ടറിയടിച്ച് 9 പന്തില്‍ 11 റണ്‍സെടുത്തെങ്കിലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സാന്‍റ്നറുടെ സ്പിന്നിന് മുന്നില്‍ വീണു. സാന്‍റ്നറുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മൂന്നോട്ടാഞ്ഞ് പ്രതിരോധിച്ച കോലിയെ ടോം ലാഥം സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നീടെത്തിയ ഇഷാന്‍ കിഷന്‍(8*) ശുഭ്മാന്‍ ഗില്ലിനൊപ്പം(40*) സമ്മര്‍ദ്ദമേതുമില്ലാതെ ഇന്ത്യയെ വിജയവര കടത്തി.നേരത്തെ ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും പിന്തുടര്‍ന്നപ്പോള്‍ മത്സരത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളിംഗിന് മേല്‍ ആധിപത്യം നേടാന്‍ കിവീസിനായില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലനെ(0) ബൗള്‍ഡാക്കി ഷമിയാണ് കിവീസിന്‍റെ തകര്‍ച്ച തുടങ്ങിവെച്ചത്. ആറാം ഓവറില്‍ ഹെന്‍റി നിക്കോള്‍സിനെ(2) വീഴ്ത്തി സിറാജ് കിവീസിനെ സമ്മര്‍ദ്ദത്തിലാക്കി.ഡാരില്‍ മിച്ചലിനെ(1) നിലയുറപ്പിക്കും മുമ്പെ ഷമി മടക്കിയതോടെ ടീം സ്കോര്‍ രണ്ടക്കം കടക്കും മുമ്പെ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി.പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഡെവോണ്‍ കോണ്‍വെയെ(7) വീഴ്ത്തി ഹാര്‍ദ്ദിക്കും വിക്കറ്റ് വേട്ടക്കെത്തിയതോടെ കിവീസ് പകച്ചു.ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെ ഊഴമായിരുന്നു പിന്നീട്. ഷര്‍ദ്ദുല്‍ ഠാക്കൂറാണ് ലാഥമിനെ(1) മടക്കിയത്. 17 പന്ത് നേരിട്ടാണ് ലാഥം ഒരു റണ്ണെടുത്ത് മടങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബ്രേസ്‌വെല്ലിലും തകര്‍പ്പനടിക്കാരനായ ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 50 കടത്തിയെങ്കിലും ഷമിയെ തിരിച്ചുവിളിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം വീണ്ടും കിവീസിന്‍റെ താളം തെറ്റിച്ചു. ബ്രേസ്‌വെല്ലിനെ(22) ഷമി വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചു. മിച്ചന്‍ സാന്‍റ്നറും(27) ഫിലിപ്സും ചേര്‍ന്ന് കിവീസിനെ 100 കടത്തിയെങ്കിലും സാന്‍റ്നറെ ബൗള്‍ഡാക്കി ഹാര്‍ദ്ദിക് കൂട്ടുകെട്ട് പൊളിച്ചതോടെ കിവീസ് ഇന്നിംഗ്സ് അധികം നീണ്ടില്ല. പിടിച്ചു നിന്ന ഫിലിപ്സിനെയും വാലറ്റക്കാരെയും വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപും ചേര്‍ന്ന് മടക്കിയതോടെ കിവീസ് ഇന്നിംഗ്സ് 108 റണ്‍സില്‍ അവസാനിച്ചു. 15 റണ്‍സെടുക്കുന്നതിനിടെ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമായ കിവീസിന് അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ അവസാന നാലു വിക്കറ്റുകള്‍ നഷ്ടമായി,

ഇന്ത്യക്കായി മുഹമ്മദ് ഷമി ആറോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നോവറില്‍ ഏഴ് റണ്‍സിന് രണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ ആറോവറില്‍ 16 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.ഷര്‍ദ്ദുലും കുല്‍ദീപും സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി