വയോധികയുടെ സ്വർണ്ണം കവർന്നു; കൗൺസിലറെ പൊലീസ് സഹായിക്കുന്നെന്ന് ആരോപണം

തിരുവനന്തപുരം : വയോധികയുടെ വസ്തുവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎം കൗണ്‍സിലറേയും ഭാര്യയേയും പൊലീസ് സഹായിക്കുന്നതായി ആരോപണം. എഴുപത്തെട്ടുകാരിയായ ബേബിയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനുമെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ പൊലീസ് പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ്.
ഒറ്റയ്ക്കു താമസിക്കുന്ന ബേബിയാണ് കബളിപ്പിക്കപ്പെട്ടത്. അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. ജീവിതകാലമത്രയും സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി കൂടെ താമസിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2021 ഫെബ്രുവരിയില്‍ ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ മാതാപിതാക്കൾക്കും ഒപ്പം കൗണ്‍സിലര്‍ സുജിന്‍ ഈ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് റജിസ്ട്രാര്‍ ഓഫിസില്‍ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റിയെന്നാണ് പരാതി.അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്‍റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതില്‍ പലതും പണയംവച്ചു. ചിലത് വിറ്റു. എട്ടു മാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും വീട്ടില്‍നിന്ന് മുങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം .കേസെടുത്തെങ്കിലും ഇതുവരെയും സുജിനെ അറസ്റ്റു ചെയ്തിട്ടില്ല.