ശിവഗിരിയില്‍ ഗുരുദേവസംന്യസ്ഥ ശിഷ്യര്‍ക്കായി സമൂഹ പ്രാര്‍ത്ഥന

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ സംന്യസ്ഥ ശിഷ്യപരമ്പരയിലെ മുഴുവന്‍ സംന്യാസിമാരുടേയും പേരില്‍ ശിവഗിരിയില്‍ ദിവ്യസത്സംഗവും സമൂഹ പ്രാര്‍ത്ഥനയും നടന്നു. ഗുരുദേവന്‍റെ സംന്യസ്ഥ ശിഷ്യ പ്രശിഷ്യ പരമ്പരയിലെ സംന്യാസിവര്യന്‍മാരെ സമാധിയിരുത്തിയ പറമ്പിന് 'ശ്രീനാരായണ ശിഷ്യനിര്‍വ്വാണ കുടീരം' എന്ന നാമധേയം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ പ്രഖ്യാപനം ചെയ്തു. കൂടാതെ ഗുരുദേവന്‍റെ മൂന്നാമത്തെ അനന്തരഗാമിയും മഹാത്മാവുമായ ദിവ്യശ്രീ അച്യുതാനന്ദ സ്വാമിയുടെ സമാധിയില്‍ ഹാരാര്‍പ്പണം ചെയ്തുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. സമാധിയിരുത്തിയിട്ടുള്ള ഓരോ സംന്യാസിമാരുടേയും സമാധി പീഠത്തില്‍ വിശേഷലാല്‍ പൂജയും ആരാധനയും നടന്നു. ചടങ്ങുകള്‍ ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍, ട്രഷറര്‍ ശാരദാനന്ദ സ്വാമി ബോര്‍ഡ് അംഗങ്ങളായ സ്വാമി ബോധിതീര്‍ത്ഥ ,സ്വാമി പരാനന്ദ എന്നിവരും സ്വാമി വിദ്യാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അഭയാനന്ദ എന്നിവര്‍ക്കൊപ്പം ബ്രഹ്മചാരികളും അന്തേവാസികളും ഭകതജനങ്ങളും സംബന്ധിച്ചിരുന്നു