ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം റായ്പൂരില്‍; പരമ്പരയിലേക്ക് തിരിച്ചെത്താന്‍ കിവീസ്

റായ്പൂര്‍: ഇന്ത്യ- ന്യുസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് റായ്പൂരില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. ശ്രീലങ്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കാന്‍ രോഹിച് ശര്‍മയും സംഘവും ഒരുങ്ങുന്നത്. ഹൈദരാബാദില്‍ 12 റണ്‍സിന് തോറ്റ കിവീസിന് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. ഇരട്ടസെഞ്ചുറി തിളക്കത്തിലാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം റായ്പൂരില്‍ ക്രീസിലെത്തുക. ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പണ്ഡ്യ എന്നിവര്‍ പിന്നാലെയെത്തും. ബൗളിംഗ് നിരയില്‍ മാറ്റമുണ്ടായേക്കാം. മുഹമ്മദ് സിറാജിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യക്ക് ആശ്വാസം. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ കിവീസിനെ നയിക്കുന്ന ടോം ലാഥത്തിന്റെ മുന്‍നിര ബാറ്റര്‍മാരുടെ പരാജയമാണ്. പേസര്‍മാരായ ട്രന്റ് ബോള്‍ട്ട്, ആഡം മില്‍നെ, മാറ്റ് ഹെന്റി എന്നിവരുടെ അഭാവം മറികടക്കുകയും വേണം. മുനിര വീണിട്ടും ഹൈദരാബാദില്‍ മൈക്കല്‍ ബ്രെയ്‌സ്‌വെല്ലും മിച്ചല്‍ സാന്റ്‌നറും നടത്തിയപോരാട്ടം കിവീസിന് ആത്മവിശ്വാസം നല്‍കുന്നു.ഈ വര്‍ഷത്തെ ലോകകപ്പിന് ഒരുങ്ങുകയാണ് ഇരുടീമുകളുടേയും ലക്ഷ്യം. റായ്പൂര്‍ വേദിയാവുന്ന ആദ്യ ഏകദിനത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയത്തില്‍ അറുപത്തി അയ്യായിരം പേര്‍ക്ക് കളികാണാം.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രജത് പടിദാര്‍, ഷഹബാസ് അഹമ്മദ്, ശ്രീകര്‍ ഭരത്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്ക്.