കൊച്ചി: കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. കൈപ്പടമുകളിലെ വീട് കേന്ദ്രീകരിച്ചുള്ള സെന്‍ട്രല്‍ കാന്‍റീനില്‍ നിന്നും ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാനിരുന്ന ഇറച്ചിയാണ് നഗരസഭയുടെ ആരോഗ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന 150 ലിറ്റര്‍ എണ്ണയും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്.തമിഴ്നാട്ടില്‍ നിന്നുമാണ് ഇറച്ചി എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊച്ചിയിലെ അന്‍പതോളം പ്രമുഖ ഹോട്ടലുകളിലേക്ക് ഷവര്‍മ്മ അടക്കമുള്ളവ നിര്‍മിക്കുന്നതിന് ഉപയോഗിക്കാനിരുന്ന ഇറച്ചിയാണ് ഇവയെന്നാണ് ആരോഗ്യ വിഭാഗം അറിയിക്കുന്നത്. പിടികൂടിയ ഇറച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റില്‍ വെച്ച് നശിപ്പിക്കും.