ഇനിമുതൽ കാക്ക, എലി തുടങ്ങിയവയെ കൊന്നാൽ മൂന്ന് വർഷം തടവും 25000 രൂപ പിഴയും; കൊല്ലണം എങ്കിൽ കേന്ദ്രത്തിന്‌ അപേക്ഷ നൽകണം, അനുമതി വാങ്ങണം.

കാക്ക, എലി, പഴംതീനി വവ്വാൽ തുടങ്ങിയ ജീവികളെ കൊന്നാൽ ഇനി തടവും പിഴയും ശിക്ഷ ലഭിക്കും. ഇവയെ സംരക്ഷിത വിഭാ​ഗമായ ഷെഡ്യൂൾ രണ്ടിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. നിയമം ലംഘിച്ചാൽ മൂന്നുവർഷംവരെ തടവും കാൽലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

വിളകൾ നശിപ്പിക്കുകയും രോ​ഗങ്ങൾ പരത്തുകയും ചെയ്യുന്ന വെർമിൻ ജീവികൾ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂളുകൾ ആറിൽ നിന്ന് നാലായി ചുരുങ്ങി. ഉയർന്ന സംരക്ഷണം ആവശ്യമായ ജീവികൾക്കായുള്ളതാണ് ഒന്നാം ഷെഡ്യൂൾ.

കുറഞ്ഞ സംരക്ഷണമുള്ള ജീവികൾ അടങ്ങിയതാണ് ഷെഡ്യൂൾ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങൾ ഉൾക്കൊള്ളുന്നത് ഷെഡ്യൂൾ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകൾക്ക് വിധേയമായ ജീവികൾ ഉൾക്കൊള്ളുന്നതാണ് ഷെഡ്യൂൾ നാല്.

കൊല്ലാൻ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂൾ അഞ്ച്‌ അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം രാജ്യത്തു വൻതോതിൽ കുറയുന്നതായി കണ്ടെത്തിയതിനാലാണു കൊല്ലുന്നതിനു നിയന്ത്രണമേർപ്പെടുത്തിയത്‌. എന്നാലിവ ക്രമാതീതമായി പെരുകി മനുഷ്യനെയോ വിളകളെയോ കന്നുകാലികളെയോ സ്വത്തിനെയോ ആക്രമിച്ചാൽ അവയെ വെർമിൻ വിഭാ​ഗത്തിൽ ഉൾപ്പെടുത്തി നിശ്‌ചിതകാലത്തേക്കു കൊന്നൊടുക്കാൻ അനുമതിതേടി കേന്ദ്രത്തിന്‌ അപേക്ഷ നൽകാം. സംസ്‌ഥാന വൈൽഡ്‌ ലൈഫ്‌ ബോർഡാണ്‌ അപേക്ഷ നൽകേണ്ടത്‌.

വന്യജീവി സംരക്ഷണനിയമത്തിൽ ഉൾപ്പെട്ട ജീവികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാൻ അനുമതിയുണ്ടാകൂ. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല. ഷെഡ്യൂൾ രണ്ടിലാണു കാട്ടുപന്നിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.