*പ്രഭാത വാർത്തകൾ*2023 | ജനുവരി 24 | ചൊവ്വ |

◾ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് അഞ്ചേകാല്‍ കോടി രൂപയുടെ നഷ്ടപരിഹാരം ഈടാക്കാന്‍ 248 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജില്ലകള്‍ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങള്‍ കൈമാറിയത്. മലപ്പുറത്താണ് കൂടുതല്‍ ജപ്തി. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. മലപ്പുറത്ത് ആളുമാറി സ്വത്തു കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ചു മാസം മുമ്പേ കൊല്ലപ്പെട്ടയാളുടെ സ്വത്തും ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് എലപ്പുള്ളി സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. സുബൈറിന്റെ മുഴുവന്‍ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. 2022 സെപ്റ്റംബര്‍ 23 നാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടന്നത്. എന്നാല്‍ അഞ്ചു മാസം മുമ്പ് ഏപ്രില്‍ പതിനഞ്ചിന് സുബൈറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു.

◾സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018 ല്‍ പുറപ്പെടുവിച്ച വേതന പരിഷ്‌കരണ ഉത്തരവ് കോടതി റദ്ദാക്കി. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ടശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിയത്.

◾എല്‍ഡിഎഫ് നിയമസഭാ കക്ഷിയോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍. പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റു ചെയ്തത്.

◾സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റു ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നിയമനടപടികളുമായി മുന്നോട്ടു പോകും. ഇത്തരം ഭീഷണികള്‍കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

◾ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പോലീസുകാര്‍ അടക്കമുള്ളവരില്‍നിന്നു പണം തട്ടിയ ഇതര സംസ്ഥാന തട്ടിപ്പുകാരനെ അറസ്റ്റു ചെയ്തു. ബിഹാര്‍ സ്വദേശി സിക്കന്തര്‍ സാദാ (31) യെയാണ് കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍നിന്നും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

◾കെ.ആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും ഒഴിവുള്ള സംവരണ സീറ്റുകള്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു.

◾പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് ഭരണമുന്നണിയിലെ ഐഎന്‍എല്‍. ഇടത് സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയര്‍ത്തിവിടാന്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചോയെന്ന് സംശയിക്കണമെന്നും ഐഎന്‍എല്‍ വഹാബ് വിഭാഗം കുറ്റപ്പെടുത്തി.

◾ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടനയില്‍ അഴിച്ചുപണി നടത്താനാണു നീക്കം.

◾ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്നു പറയുന്നതുപോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ വിമര്‍ശനം മുഖ്യമന്ത്രി മയപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തെ പ്രകീര്‍ത്തിക്കുന്ന വാചോടോപം മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.

◾സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നു തരിപ്പണമായെന്ന യാഥാര്‍ഥ്യം മറച്ചുവച്ച പ്രസംഗമാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ടു നയപ്രഖ്യാപനത്തിലൂടെ പ്രസംഗിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗവര്‍ണറെകൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാത്തത് മോദി സര്‍ക്കാരിന്റെ അനുഭാവംകൊണ്ടാണ്. 3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. സുരേന്ദ്രന്‍ പറഞ്ഞു.

◾വനാതിര്‍ത്തിയില്‍ ബഫര്‍സോണ്‍ വേണമെന്നു വാശിപിടിച്ചത് കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാരാണെന്നു സിപിഐ. ബഫര്‍സോണിന്റെ പേരില്‍ ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കി ജില്ലയില്‍ നടത്തുന്നത് കപടയാത്രയെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ കുറ്റപ്പെടുത്തി.

◾ക്വാറി, ക്രഷര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി ഒന്നിന് അനിശ്ചിതകാല സമരം തുടങ്ങുമെന്നു ക്വാറി ഉടമകള്‍. മൂവായിരത്തിലേറെ ക്വാറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ എഴുന്നൂറോളം ക്വാറികളാണുള്ളത്. ഇവയില്‍ ഏറേയും അടഞ്ഞു കിടക്കുകയാണെന്ന് ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം കെ ബാബു പറഞ്ഞു.

◾കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് പിടിയില്‍. മലപ്പുറത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

◾പാലക്കാട് ധോണിയില്‍ മറ്റൊരു കാട്ടാന ഇറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ കാട്ടാന എത്തിയത്. നെല്‍പ്പാടത്തെ കൃഷി നശിപ്പിച്ചു. രണ്ടു തെങ്ങുകളും ആന മറിച്ചിട്ടു. പി ടി സെവനെ കൂട്ടിലാക്കി ആശ്വസിച്ചിരിക്കേയാണ് മറ്റൊരു ആന ഇറങ്ങിയത്.

◾ഗുരുവായൂരപ്പന് ഒറ്റ വാര്‍പ്പിലൂടെ 1,500 ലിറ്റര്‍ പാല്‍പ്പായസം തയാറാക്കാം. മാന്നാറിലെ വിശ്വകര്‍മജകരുടെ കരവിരുതില്‍ രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വാര്‍പ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചു. പരുമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അനന്തന്‍ ആചാരിയുടെയും മകന്‍ അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നാല്‍പ്പതോളം തൊഴിലാളികള്‍ നാലുമാസം പണിയെടുത്താണ് വാര്‍പ്പ് നിര്‍മിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്.

◾വര്‍ക്കലയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാര്‍ച്ച് എട്ടിനാണ് വീടിന് തീപിടിച്ച് വര്‍ക്കല സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഹില്‍, മരുമകള്‍ അഭിരാമി, അഭിരാമിയുടെ ആറ് മാസം പ്രായമായ മകന്‍ റയാന്‍ എന്നിവര്‍ മരിച്ചത്.

◾നെടുമങ്ങാട് പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് ശൈശവ വിവാഹം കഴിപ്പിച്ചതിനു പെണ്‍കുട്ടിയുടെ അച്ഛനും വരനും ഉസ്താദും അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. വിവാഹം കഴിച്ച പനവൂര്‍ സ്വദേശി അല്‍ അമീര്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, വിവാഹം നടത്തിക്കൊടുത്ത തൃശൂര്‍ സ്വദേശിയായ ഉസ്താദ് അന്‍സാര്‍ സാദത്ത് എന്നിവരാണ് പിടിയിലായത്. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ അല്‍ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

◾പാറശാലയില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ വഴക്കിട്ട് യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇഞ്ചിവിള പറയരുവിള വീട്ടില്‍ റെജി (27), അരുവാന്‍ കോട് കാട്ടാന്‍കുളങ്ങര തോട്ടത്തില്‍ വീട്ടില്‍ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തന്‍വീട്ടില്‍ വിപിന്‍ (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ അച്ഛന്‍ കോടതിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പീഡനക്കേസില്‍ അച്ഛനേയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി വീട്ടിലെത്തിയപ്പോഴാണു പീഡനം. നെടുങ്കണ്ടം മജിസ്‌ട്രേട്ട് കോടതിയില്‍നിന്നാണ് പ്രതി രക്ഷപെട്ടത്.

◾വാളയാറില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ രണ്ടു കോടി ഇരുപത്തെട്ടു ലക്ഷത്തി അറുപതിനായിരം രൂപയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെ പണവുമായെത്തിയ കോയമ്പത്തൂര്‍ സ്വദേശികളെയാണ് അറസ്റ്റു ചെയ്തത്.

◾ചേവായൂരില്‍ കച്ചവടം മുടക്കാന്‍ കൂടോത്രം ചെയ്തതിനു കേസെടുക്കണമെന്ന പരാതിയുമായി ആയൂര്‍വേദ കടയുടമ വേലായുധന്‍. കടയ്ക്കു മുന്നില്‍ പൊട്ടിയ ചട്ടി, പട്ട്, കരിഞ്ഞ തിരി, തേങ്ങ തുടങ്ങിയ സാധനങ്ങള്‍ ഇന്നലെ രാവിലെ കണ്ടെത്തിയെന്നും ഇത് ആരോ കൂടോത്രം നടത്തിയതാണെന്നും ആരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.

◾കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിനു പൊലീസ് പ്രതികാര നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം അതിരമ്പുഴയിലെ കളളു ഷാപ്പുടമ. നിസാര കാര്യങ്ങളുടെ പേരില്‍ ഏറ്റുമാനൂര്‍ പൊലീസ് നിരന്തരം ശല്യപ്പെടുത്തുന്നതുമൂലം കച്ചവടം ഉപേക്ഷിച്ച് നാടുവിടുകയാണെന്നും അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.

◾പോക്സോ പീഡന കേസില്‍ അമ്മയുടെ കാമുകനായ പ്രതി കീഴടങ്ങി. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

◾ഒഎല്‍എക്സില്‍ വില്പനയ്ക്കുവച്ച ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. അകുച്ചി ഇഫിയാനി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം സെല്‍ അറസ്റ്റു ചെയ്തത്. കേസില്‍ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

◾തെങ്ങില്‍ കയറിയ വിദ്യാര്‍ഥി വീണു മരിച്ചു. ഹരിപ്പാട് കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍  സുനില്‍ നിഷ ദമ്പതികളുടെ മകന്‍  കൃഷ്ണ ചൈതന്യ  കുമാരവര്‍മ്മ (17) ആണ് മരിച്ചത്.

◾പൂജ നടത്തുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി പിടിയില്‍. മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സറാണെന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. സിനിമാ മേഖലയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

◾മോഡലിന്റെ പരാതിയില്‍ എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വനിതാ മോഡലിന്റെ നഗ്‌ന വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് രാഖി സാവന്തിനെതിരായ ആരോപണം.

◾പഞ്ചാബിലെ അമൃത്സറില്‍ മയക്കുമരുന്നു കടത്തിയ ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. അഞ്ചു കിലോ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടു പ്രതികളെയും അറസ്റ്റു ചെയ്തു.

◾വോട്ടിന് ആറായിരം രൂപ വാഗ്ദാനം ചെയ്തു പുലിവാല് പിടിച്ച് കര്‍ണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി. ബെലഗാവിയിലെ കോണ്‍ഗ്രസ് എംഎല്‍എ സമ്മാനങ്ങള്‍ നല്‍കി വോട്ട് പിടിക്കുകയാണെന്നും ആറായിരം രൂപ വച്ച് ബിജെപി തരുമെന്നുമാണ് ജാര്‍ക്കിഹോളിയുടെ പരാമര്‍ശം.

◾രാജിക്കു സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗവത് സിംഗ് കോഷിയാരി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് അറിയിച്ചു. ഇനിയുള്ള കാലം വായനയ്ക്കും എഴുത്തിനുമായി മാറ്റിവയ്ക്കുമെന്നാണ് കോഷിയാരി പറയുന്നത്.

◾2019 ലെ പുല്‍വാമ ഭീകരാക്രമണത്തിനു തെളിവുണ്ടോയെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നാല്‍പതു സൈനികര്‍ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ടും തിരിച്ചടിയെന്ന പേരില്‍ സര്‍ജിക്കല്‍ സ്ട്രൈക്കു നടത്തിയെന്ന അവകാശവാദത്തിനും തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കാഷ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വാഹനങ്ങളും പരിശോധിച്ചു കടത്തിവിടുന്ന പ്രദേശത്താണ് എതിര്‍ദിശയിലൂടെ വന്ന കാര്‍ സ്ഫോടനമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നിലപാട് കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസ്  സേനാ നടപടികള്‍ക്കൊപ്പമാണെന്നു പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി.

◾കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നു രാഹുല്‍ ഗാന്ധി. സംസ്ഥാന പദവി കാഷ്മീരിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കവേ പറഞ്ഞു.

◾പത്തു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷനായ പ്രമുഖ നേതാവും എം എല്‍ എയുമായ സലേംഗ് സാംഗ്മ വീണ്ടും കോണ്‍ഗ്രസിലെത്തി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കേ സാംഗ്മയുടെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പങ്കുണ്ടെന്നു വിവരിക്കുന്ന ബിബിസി ഡോക്യൂമെന്ററി  ജെഎന്‍യു ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നതു വിലക്കി സര്‍വകലാശാല രജിസ്റ്റാര്‍ ഉത്തരവിറക്കി. ഇന്നു പ്രദര്‍ശിപ്പിക്കാനാണ് നീക്കമുണ്ടായിരുന്നത്.

◾ക്രിക്കറ്റര്‍ കെഎല്‍ രാഹുല്‍ വിവാഹിതനായി. നടന്‍ സുനില്‍ഷെട്ടിയുടെ മകള്‍ അതിയാ ഷെട്ടിയാണ് വധു. ഏറെ കാലമായി ഇവര്‍ പ്രണയത്തിലായിരുന്നു. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിലായിരുന്നു ചടങ്ങുകള്‍.

◾ക്ഷേത്രത്തില്‍ മണിയടിയ്ക്കാന്‍ നിന്നവരൊക്കെയാണ് ഇപ്പോള്‍ നാടു ഭരിക്കുന്നതെന്ന് ബിഹാര്‍ മന്ത്രി അലോക് മേത്ത. ഭഗല്‍പുരിലെ പൊതുയോഗത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് മന്ത്രി ഇങ്ങനെ പറഞ്ഞത്.

◾മുട്ട കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ. അഞ്ചു കോടി രൂപയുടെ മുട്ടയാണ് ഈ മാസം കയറ്റുമതി ചെയ്യുന്നത്. ഒമാന്‍, ഖത്തര്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഇന്ത്യന്‍ മുട്ടകള്‍ വാങ്ങുന്നത്. ലോകമെങ്ങും ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മുട്ട കയറ്റുമതിരാജ്യമായ മലേഷ്യയില്‍നിന്നുപോലും ഇന്ത്യക്ക് വലിയ ഓര്‍ഡര്‍ ലഭിച്ചു.

◾യാത്രാരേഖകളില്ലാതെ എത്തി ഉത്തര്‍പ്രദേശുകാരനെ വിവാഹം ചെയ്ത് ബെംഗളൂരുവില്‍ താമസമാക്കിയ പത്തൊമ്പതുകാരിയായ പാക്കിസ്ഥാന്‍കാരി അറസ്റ്റിലായി. ഇഖ്റ ജീവാനി എന്ന യുവതിയാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചു പ്രണയത്തിലായ ഉത്തര്‍പ്രദേശുകാരന്‍ മുലായംസിംഗ് യാദവിനെ നേപ്പാളില്‍ വിവാഹം ചെയ്തശേഷം ബെംഗളൂരുവില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു.

◾ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ ആലിംഗനം ചെയ്യണമെന്നും ഫോട്ടോ പോസ്റ്റു ചെയ്യണമെന്നുമുള്ള സ്വപ്നവുമായി രണ്ടു മാസം ട്വിറ്റര്‍, സ്‌പേസ് എക്‌സ് ഓഫീസുകള്‍ക്ക് മുന്നില്‍ കാത്തിരുന്ന യൂട്യൂബര്‍ ഒടുവില്‍ ഹാപ്പിയായി. യൂട്യൂബര്‍ ഫിദിയാസ് പനായിക്കു മുന്നില്‍ ഒടുവില്‍ ഇലോണ്‍ മസ്‌ക് എത്തി. കൂടിക്കാഴ്ചയ്ക്കിടെ അവര്‍ ആലിംഗനം ചെയ്തു. ഫോട്ടോ യുട്യൂബര്‍ ഫിദിയാസ് ട്വിറ്ററില്‍ പങ്കുവച്ചു.

◾ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും ഏകദിന മത്സരം ഇന്ന് ഇന്‍ഡോറില്‍. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യക്ക്  ഇന്നത്തെ മത്സരം ജയിച്ചാല്‍ ടി20 ക്ക് പിന്നാലേ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

◾നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നത് 9 ലക്ഷത്തോളം രൂപ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കിങ്സ്റ്റണിലെ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച ഏകദേശം 97 കോടിയോളം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയതെന്നാണ് വിവരം.

◾2023 ജനുവരി 20 വരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്  15,236  കോടി രൂപ. 2022ല്‍ വിദേശ നിക്ഷേപകര്‍ 1.124 ലക്ഷം കോടി രൂപ ഓഹരി വിപണിയില്‍ നിന്ന്  പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,119 കോടി രൂപയുടെ അറ്റ നിക്ഷേപം നടന്ന സ്ഥാനത്താണിത്. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നത്, വിലക്കയറ്റം, ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചില്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവയൊക്കെ 2022ലെ വില്‍പ്പനയെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വില്‍പ്പനയുടെ പ്രധാന കാരണം, കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച  ചൈനീസ് വിപിണി വീണ്ടും തുറന്നതാണ്. യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന ആശങ്കയാണ് മറ്റൊരു ഘടകം. നിലവില്‍ ഡോളര്‍ ഇന്‍ഡക്ട് ക്രമേണ കുറയുകയാണ്. സാധാരണ രീതിയില്‍ ഈ സമയം വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് എത്തേണ്ടതാണ്. എന്നാല്‍ ഇടിഞ്ഞു നില്‍ക്കുന്ന ചൈനീസ്, ഹോങ്കോംഗ്, സൗത്ത് കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ വിപണികളാണ് നിക്ഷേപകര്‍ തെരഞ്ഞെടുത്തത്. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യന്‍ വിപണിയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനയിലാണ്. കൂടുതല്‍ വില്‍പ്പന ഐടി, ടെലികോം, ഫിനാന്‍സ് മേഖലകളിലാണ്. ഓഹരികള്‍ക്ക് പുറമെ ഈ മാസം 1286 കോടിയുടെ കടപ്പത്രങ്ങളും വിദേശ നിക്ഷേപകര്‍ വിറ്റു.

◾രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'തൂ ഝൂടി മേം മക്കാര്‍'.  ലവ് രഞ്ജന്‍ ആണ് 'തൂ ഝൂടി മേം മക്കാര്‍' ഒരുക്കുന്നത് . ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. രണ്‍ബിര്‍ കപൂര്‍ ചിത്രത്തിന്റെ ട്രെയിര്‍ പുറത്തുവിട്ടു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും 'തൂ ഝൂടി മേം മക്കാര്‍'. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും 'തൂ ഝൂടി മേം മക്കാര്‍' എന്ന ചിത്രത്തില്‍ വേഷമിടുന്നു. സന്താന കൃഷ്ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലവ് രഞ്ജന്‍ രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 2023 മാര്‍ച്ച് എട്ടിന് ഹോളി റിലീസ് ആയി ചിത്രം എത്തും.

◾ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പത്ത് തല'. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തും. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റൊമാന്റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുമ്പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലറാണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‌മാനാണ്.

◾ബി.എം.ഡബ്ള്യു 3-സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച പുത്തന്‍ മോഡലിന് രണ്ട് പതിപ്പുകളാണുള്ളത്. 320 എല്‍.ഡി എം സ്പോര്‍ട്ടും 330 എല്‍.ഐ എം സ്പോര്‍ട്ടും. 59.50 ലക്ഷം രൂപയാണ് 320 എല്‍.ഡി എം സ്പോര്‍ട്ടിന് എക്‌സ്‌ഷോറൂം വില. 330 എല്‍.ഐക്ക് 57.90 ലക്ഷം രൂപയും. ശ്രേണിയിലെ ഏറ്റവും വലതും വിശാലവുമായ കാര്‍ എന്ന പെരുമയോടെയാണ് ബി.എം.ഡബ്ള്യു ഗ്രാന്‍ ലിമോസിന്‍ എത്തുന്നത്. ശ്രേണിയിലെ ഏറ്റവും കരുത്തേറിയ എന്‍ജിന്‍ എന്ന മികവും ഗ്രാന്‍ ലിമോസിനുണ്ട്.  ഇന്ത്യയില്‍ നിര്‍മ്മിച്ച 2023 ഗ്രാന്‍ ലിമോസിന് രണ്ട് പതിപ്പുകളാണുള്ളത്. 57.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 255 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 188 ബി.എച്ച്.പി കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഒപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും.

◾സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴിവെളിച്ചത്തില്‍ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക് വലിച്ചിഴച്ച് വിനോദിക്കുന്നവരുടെയും ജീവിതമാണ്, കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാരന്‍തമ്പി ഈ കൃതിയില്‍ ചിത്രീകരിക്കുന്നത്. സമൂഹബന്ധങ്ങളിലെ താളവും താളപ്പിഴകളും ഇതില്‍ അനുഭവവേദ്യമാകുന്നു. ഹൃദ്യമായ ഒരു നോവല്‍. 'കുട്ടനാട്'. ശ്രീകുമാരന്‍ തമ്പി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 247 രൂപ.

◾എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും കൂടുതല്‍ അറിയാം. നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അസുഖം വരാതെ നോക്കാം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കേണ്ടതാണ്. കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ വലിയ ചങ്ങാതിമാരായിരുന്നു.  അന്ന് പരീക്ഷാഫലം വന്ന ദിവസമായിരുന്നു.  മൂന്ന് പരീക്ഷക്ക് അതിലെ രണ്ടാമന് മാര്‍ക്ക് കുറവായിരുന്നു.  അതോടെ അവന്‍ സങ്കടക്കടലില്‍ വീണു.  ഇനി എന്തു ചെയ്യും, എവിടേക്കെങ്കിലും ഒളിച്ചോടിയാലോ.. എന്നൊക്കെ ചിന്തിച്ച് അവന്‍ പൂന്തോട്ടത്തില്‍ ഇരിക്കുകയായിരുന്നു.  അപ്പോഴാണ് കൂട്ടുകാരന്‍ അവിടെ എത്തിയത്.  നേരം നന്നേ ഇരുട്ടിയിട്ടും അവിടെ തനിച്ചിരിക്കുന്ന അവനെ കണ്ടപ്പോള്‍ കൂട്ടുകാരന്‍ കാര്യമന്വേഷിച്ചു.  അവന്‍ പറഞ്ഞു:  സയന്‍സാണ് എനിക്ക് പഠിക്കാന്‍ ഏറെയിഷ്ടം.  പക്ഷേ, കഴിഞ്ഞ രണ്ടുപരീക്ഷകള്‍ക്കും എനിക്ക് മാര്‍ക്ക് തീരെ കുറഞ്ഞു.  സയന്‍സ് എനിക്ക് പറ്റിയ വിഷയമല്ലെന്ന് തോന്നുന്നു.  സങ്കടത്താല്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കൂട്ടുകാരന്‍ കുറെ നേരം മിണ്ടാതെയിരുന്നു.  എന്നിട്ട് അവനെ ചേര്‍ത്ത് പിടിച്ചിട്ട് ചോദിച്ചു: എനിക്ക് നീയൊരു സംശയം തീര്‍ത്തുതരാമോ?  കണ്ണ് തുടച്ച് അവന്‍ സമ്മതത്തില്‍ തലയാട്ടി.  കൂട്ടുകാരന്‍ തുടര്‍ന്നു.  ഈ മരച്ചുവട്ടിലൊക്കെ ഇരുട്ടായിട്ടും എങ്ങിനെയാണ് നമുക്ക് ഇവിടെയുളള വേരും പുല്ലുകളുമെല്ലാം കാണാനാകുന്നത്?  ഇരുട്ടോ?  മരച്ചുവട്ടില്‍ എവിടെയാണ് ഇരുട്ട്?  അവന്‍ ചോദിച്ചു.  കൂട്ടുകാരന്‍ പറഞ്ഞു:  പ്രകാശം നേരിട്ട് വീഴാത്ത സ്ഥലമല്ലേ ഇരുട്ട്?  ഈ ഇലകളും കൊമ്പുകളുമൊക്കെ കാരണം മരച്ചുവട്ടില്‍ പ്രകാശം വീഴുന്നില്ലല്ലോ?  അവന്‍ പറഞ്ഞു:  പ്രകാശം നേരിട്ട് വീഴുന്നില്ലെന്നേയുളളൂ.. ചുറ്റുമുളള കല്ലിലും തടിയിലുമൊക്കെതട്ടി പ്രതിഫലിച്ച് പ്രകാശം ഈ മരച്ചുവട്ടിലും വീഴുന്നുണ്ട്.  സാറ് പറഞ്ഞത് ഓര്‍മ്മയില്ലേ.. ചന്ദ്രനില്ലാത്ത രാത്രിയാണെങ്കിലും എവിടെനിന്നെങ്കിലും ചെറിയ പ്രകാശമെങ്കിലും വന്നുവീഴുന്നുണ്ടാകും.  നമ്മളത് കാണുന്നില്ലെന്നേയുള്ളൂ.. കൂട്ടുകാരന്‍ പുഞ്ചിരിച്ചു.  :  ചെറിയ തിരിച്ചടികള്‍ വരുമ്പോഴും ഇങ്ങനെ ആലോചിച്ചാല്‍ പോരേ.. ജീവിതത്തില്‍ എവിടെ നിന്നെങ്കിലും പ്രകാശം വരുമെന്ന്.. ഇത്തവണ അവന്റെ കണ്ണിലെ തിളക്കം സന്തോഷത്തിന്റെതായിരുന്നു.  എവിടെയും എപ്പോഴും വെളിച്ചത്തിന്റെ ഒരു ചെറു തരിയെങ്കിലും ഉണ്ടാകും.  അത് കണ്ടെത്തുന്നതാണ് നമ്മുടെ പ്രതീക്ഷയുടെ മുന്നോട്ടുള്ള പ്രയാണത്തെ നയിക്കുന്നത്.  ഏത് കൂരിരുട്ടിലും വെളിച്ചത്തിന്റെ ആ കണികയെ നമുക്ക് കണ്ടെത്താന്‍ സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16