*പോത്തന്‍കോട് വെള്ളാണിക്കല്‍ പാറ സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാംപ്രതി മനീഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു*

സംഭവ സ്ഥലത്ത് ആകെ മൂന്നു പ്രതികളാണ് ഉണ്ടായിരുന്നത്. ശ്രീനാരായണപുരം സ്വദേശികളായ മനീഷ്(29) അഭിജിത്ത്(24) കോലിയക്കോട് സ്വദേശി ശിവജി(42) എന്നിവരാണ് പ്രതികള്‍. ഇതില്‍ അഭിജിത്തും ശിവജിയും ജാമ്യത്തിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 4 നായിരുന്നു സംഭവം. വൈകിട്ട് മൂന്നുമണിയോടെ സുഹൃത്തുക്കളോടൊപ്പം വെള്ളാണിക്കല്‍ പാറ കാണാനെത്തിയ പെണ്‍കുട്ടികളെയാണ് പ്രതികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. 

പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ മനീഷിനെ പോത്തന്‍കോട് പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് നടപടിയെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്പി ഇടപെട്ട് അന്വേഷണം ബ്രാഞ്ചിന് കൈമാറിയിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌കേസ് അന്വേഷിച്ചത്.
സ്ത്രീത്ത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

നേരത്തെ അറസ്റ്റിലായ മനീഷിന്റെ ജാമ്യം ക്രൈംബ്രാഞ്ചിന്റെ അപേക്ഷപ്രകാരം കോടതി റദ്ദാക്കി. തുടര്‍ന്നു രണ്ട് ദിവസം മുമ്പാണ് മനീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.

ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ മനീഷിനെ വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.പിന്നീട് പ്രതികളെ തിരിച്ചറിയുന്നതിന് ഭാഗമായി പെണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ചു.