അച്ഛൻ ഭാഗ്യക്കുറി വിറ്റ് നടന്നപ്പോൾ ആരതി ദാസ് ഭാഗ്യവുമായി വീട്ടിലെത്തിയത് കൊച്ചുകൂരയ്ക്ക് സന്തോഷം പകർന്നു. ഒപ്പം നാട്ടുകാർക്കും ആഹ്ലാദം. ചാരുംമൂട് നൂറനാട് പുലിമേൽ തുണ്ടിൽ ഹരിദാസ്- പ്രസന്ന ദമ്പതികളുടെ മകൾ ആരതിദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്മെൻറിൽ തന്നെ പാലക്കാട് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചത്. രണ്ട് പെൺമക്കളടങ്ങുന്ന കുടുംബം കഴിയുന്നത് ലോട്ടറി കച്ചവടക്കാരനായ ഹരിദാസിന്റെയും അങ്കണവാടി വർക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ്.
പടനിലം എച്ച്എസ്എസിൽനിന്നു പ്ലസ്ടു പാസായ ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിങ് സെന്ററിലെ എൻട്രൻസ് പരിശീലനത്തിലൂടെ രണ്ടാം ശ്രമത്തിലാണ് ഉയർന്ന റാങ്ക് നേടിയത്. പാലക്കാട് മെഡിക്കൽ കോളജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 15–ാം തീയതി കോളജിൽ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും.
ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഹരിദാസും കുടുംബവും. 24000 രൂപ തുടക്കത്തിൽ കോളജിൽ തന്നെ അടയ്ക്കണം. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മകൾ ഡോക്ടർ ആകുന്നതിന്റെ സന്തോഷത്തിലാണ് ഹരിദാസും കുടുംബവും. ഇളയമകൾ ഗൗരിദാസ് പ്ലസ് ടു വിദ്യാർഥിനിയാണ്.