ട്വിറ്റ‍ർ ഇനി മസ്കിന് സ്വന്തം,സിഇഒ പരാ​ഗ് പുറത്ത്

അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ  സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കി.ട്വിറ്റർ ഏറ്റെടുക്കൽ മസ്ക് പ്രഖ്യാപിച്ചപ്പോൾ തന്നെ പരാഗ് തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുവരും തമ്മിൽ ട്വിറ്ററിൽ തന്നെ പലവട്ടം കൊമ്പുകോർക്കുകയും ചെയ്തു. പക്ഷേ പിരിഞ്ഞു പോകുമ്പോഴും പരാഗിനും സംഘത്തിനും നല്ല തുക നഷ്ടപരിഹാരം ലഭിക്കും, ട്വിറ്ററിലെ അവരുടെ ഓഹരികൾക്ക് അനുപാതികമായ പണം വേറെയും. ആരായിരിക്കും ട്വിറ്ററിന്‍റെ പുതിയ മേധാവിയെന്നറിയാൻ ഇനിയും കാത്തിരിക്കണം.  തലകൾ ഇനിയും ഉരുളും എന്നുറപ്പാണ്. ട്വിറ്ററിലെ ജോലി  ചെയ്യൽ രീതി ഉടച്ചു വാർക്കുമെന്ന് മസ്ക് വ്യക്തമാക്കി കഴിഞ്ഞു. കൂടുതൽ ആളുകളെ പിരിച്ചുവിടും. നിലവിലെ ട്വിറ്ററിന്‍റെ രാഷ്ട്രീയ സമീപനം തന്നെ മാറും. . ആർക്കും എന്തും ചെയ്യാവുന്ന ഇടമാകാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിൽ തന്നെ പുതിയ നയം വ്യക്തമാണ്. ഡൊണാൾഡ് ട്രംപിനെ തിരിച്ചുകൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയതുമാണ്. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന സ്വപ്നമാണ് മസ്ക് മുമ്പും പങ്ക് വച്ചിട്ടുള്ളത്. ആളെ വെട്ടിക്കുറച്ച്, കെട്ടും മട്ടും മാറ്റി വരുമ്പോൾ ട്വിറ്റർ ട്വിറ്ററായിരിക്കുമോ എന്ന സംശയം മാത്രം ബാക്കി.  കഴിഞ്ഞ ദിവസം മസ്ക് തന്‍റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്റർ ആസ്ഥാനവും മസ്ക് സന്ദർശിച്ചിരുന്നു.