എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യരുത്: ഹര്‍ജിയില്‍ അന്തിമവാദം നാളെ

തിരുവനന്തപുരം:പീഡന പരാതി നല്‍കിയ യുവതിയെ വക്കീല്‍ ഓഫിസില്‍വച്ച്‌ മര്‍ദിച്ചെന്ന കേസില്‍ പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ തല്‍ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് കോടതി.മുന്‍കൂര്‍ ജാമ്യത്തില്‍ അന്തിമ ഉത്തരവ് വരുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

ഹര്‍ജിയില്‍ നാളെ അന്തിമവാദം കേള്‍ക്കും. ഇന്നലെ എംഎല്‍എ മുനകൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 

കമ്മിഷണര്‍ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടര്‍ന്ന് കോവളം സിഐയെ സ്ഥലം മാറ്റി. എല്‍ദോസിനെ കെപിസിസി അംഗത്വത്തില്‍നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.