പോത്തൻകോട്ട് അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍.

പോത്തന്‍കോട് കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
ബംഗാള്‍ സ്വദേശി ഗോവിന്ദിനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് മഠത്തില്‍മേലെ വാടകയ്ക്ക് താമസിക്കുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദ്. പതിനൊന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും, ഗോവിന്ദാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതെന്ന് ആരോപിച്ച്‌ മറ്റുള്ളവര്‍ ഇയാളെ മര്‍ദ്ദിച്ചു. ഇന്നലെ രാത്രിയും വാക്കുതര്‍ക്കമുണ്ടായി. പിറ്റേന്ന് രാവിലെ തൂങ്ങിയ നിലയിലാണ് ഗോവിന്ദിനെ കണ്ടത്. കണ്ടപ്പോള്‍ത്തന്നെ തുണി അറുത്ത് താഴെ ഇട്ടെങ്കിലും ഗോവിന്ദ് മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഗോവിന്ദിന്റെ ജ്യേഷ്ഠനും സഹവാസികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതുകണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

നാട്ടുകാര്‍ സംഭവം അറിഞ്ഞെന്ന് മനസിലാക്കിയ ഗോവിന്ദിന്റെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തടഞ്ഞുവച്ച്‌ പോത്തന്‍കോട് പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഒരാള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി റെയില്‍വേ സ്റ്റേഷനുകളിലും മറ്റും പൊലീസ് അന്വേഷണം ആരംഭിച്ചു.