തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ട് തലസ്ഥാനത്തു വർണാഭമായ ഘോഷയാത്ര. മാനവീയം വീഥിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെയും കേരളത്തിന്റെയും വൈവിധ്യമാർന്ന കലാസാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.
അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയുടെ ഭാഗമായി. വിവിധ വകുപ്പുകളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പുകളും ചേർന്ന് അവതരിപ്പിക്കുന്ന 76 പ്ലോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. 10 അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ലോട്ടുകളും പങ്കെടുത്തു. ഭാരത് ഭവന്റെ നേതൃത്വത്തിലായിരുന്നു കലാപരിപാടികൾ. തമിഴ്നാട് ഐടി മന്ത്രി ടി.മനോ തങ്കരാജും ഘോഷയാത്ര കാണാനെത്തിയിരുന്നു.മൂന്നരയോടെ പവലിയനുകൾ കാണികളെകൊണ്ട് നിറഞ്ഞു. വെള്ളയമ്പലം മുതൽ കിഴക്കേകോട്ടവരെ റോഡുകൾക്ക് ഇരുവശവും ജനം കാത്തുനിന്നു. യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ പ്രത്യേകം തയാറാക്കിയ വിഐപി പവലിയനിലാണ് മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഘോഷയാത്ര കണ്ടത്.ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കും സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്കും ഘോഷയാത്ര വീക്ഷിക്കാൻ പബ്ലിക് ലൈബ്രറിയുടെ മുന്നിൽ സൗകര്യം ഒരുക്കി. രാത്രി 8ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും വിജയികൾക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിർവഹിക്കും. നടൻ ആസിഫ് അലി മുഖ്യാതിഥി ആകും. ഘോഷയാത്രയോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.