സിദ്ദീഖ് കാപ്പന് ജാമ്യം; കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്: തള്ളി സുപ്രീം കോടതി

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറാഴ്ച ഡൽഹിയിൽ തുടരണം. പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.
മൂന്ന് ദിവസത്തിനുള്ളിൽ കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. വിചാരണ കോടതി ജാമ്യം അനുവദിക്കണം. തിങ്കളാഴ്ചകളിൽ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ആറ് ആഴ്ചയ്ക്കു ശേഷം നാട്ടിലേക്കു പോകാം. അവിടെയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പാസ്പോർട്ട് വിചാരണക്കോടതിയിൽ നൽകണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. അതേസമയം ഇഡി കേസിൽ ജാമ്യം കിട്ടുന്നതുവരെ കാപ്പനു ജയിൽ മോചനം സാധ്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്.
സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിനെ ഉത്തര്‍പ്രദേശ് സർക്കാർ കോടതിയിൽ എതിർത്തു. ജാമ്യം നൽകുന്നതു സാക്ഷികൾക്കു ഭീഷണിയാണെന്നാണ് സർക്കാരിന്റെ വാദം. 2020 ഒക്ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജൻഡ വ്യാപിപ്പിക്കാൻ കാപ്പൻ ശ്രമിച്ചതായും കാപ്പന്റെ ലേഖനങ്ങൾ മുസ്‌ലിം സമുദായത്തിനുള്ളിൽ പ്രകോപനം സൃഷ്ടിക്കുന്നവയായിരുന്നുവെന്നും 5000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.2 വർഷമായി ജയിലിൽ തുടരുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖിന്റെ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടിരുന്നു. യുപി സർക്കാരിനു പറയാനുള്ള കാര്യങ്ങൾ 3 ദിവസത്തിനുള്ളിൽ സത്യവാങ്മൂലമായി നൽകാൻ സുപ്രീം കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ചത്.