പ്ലസ്‌വൺ വിദ്യാർത്ഥിനി സ്‌കൂൾ ബാത്‌റൂമിൽ പ്രസവിച്ചു; കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ചെന്നൈ: സ്‌കൂൾ ബാത്‌റൂമിൽ കുഞ്ഞിന് ജന്മംനൽകി പ്ലസ്‌വൺ വിദ്യാർത്ഥിനി. തമിഴ്‌നാട്ടിലെ കടലൂരിലെ ഭുവനഗിരി സ്‌കൂളിലാണ് സംഭവം. പ്രസവിച്ച ശേഷം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി.സ്‌കൂൾ കോംപൗണ്ടിനകത്തെ കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം ശ്രദ്ധയിൽപെട്ട വിദ്യാർത്ഥികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ പൊലീസിലും വിവരം വിളിച്ച് അറിയിച്ചു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ പൊക്കിൾകൊടി നീക്കംചെയ്തിരുന്നില്ല.സ്‌കൂളിനകത്തു തന്നെയായിരിക്കും പ്രസവം നടന്നതെന്ന നിഗമനത്തിൽ പൊലീസ് വിദ്യാർത്ഥികളെ ചോദ്യംചെയ്തു. ഇതിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച വിവരം പ്ലസ്‌വൺ വിദ്യാർത്ഥി സമ്മതിക്കുകയായിരുന്നു. സ്‌കൂളിലെ ബാത്‌റൂമിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.സമീപത്തെ മറ്റൊരു സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയിൽനിന്നാണ് ഗർഭമുണ്ടായതെന്ന കാര്യവും കുട്ടി പൊലീസിനോട് സമ്മതിച്ചു. പോക്‌സോ നിയമപ്രകാരം കേസെടുത്ത വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിനിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.