പരിശോധന കണ്ട് പ്ലാറ്റ്‌ഫോമില്‍ വിശ്രമം, രക്ഷപ്പെടുന്നതിനിടെ പിടിയില്‍; തീവണ്ടിയില്‍ ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മണാലിയിൽ നിന്നും ചരസ്‌ വാങ്ങി റോഡ് മാർ​ഗം ഡൽഹിയിലെത്തി. അവിടെ നിന്നും കേരള എക്സ്പ്രസിൽ തൃശൂരിലേക്ക് യാത്ര ചെയ്യുമ്പോൾ പാലക്കാട് ജംഗ്ഷനിൽ എക്സൈസും ആർപിഎഫും ട്രെയിനിൽ നടത്തുന്ന പരിശോധന കണ്ട് ഭയന്ന് ട്രെയിനിൽ നിന്ന് താഴെയിറങ്ങി പ്ലാറ്റ്ഫോമിൽ വിശ്രമിച്ചു
പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കവേ ആണ് മൂന്നുപേരും പിടിയിലാവുന്നത്. തൃശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ റഫീഖ് മകൻ ആഷിക് (24), തൃശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ ബാബു മകൾ അശ്വതി (24), തൃശൂർ കാര സ്വദേശി പുത്തൻ ചാലിൽ വീട്ടിൽ മുരളി മകൻ അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ ചരസിന് പൊതു വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വില വരും.
ആർപിഎഫ് സിഐ സൂരജ്.എസ്.കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെയ്ത് മുഹമ്മദ്, ആർപിഎഫ് എഎസ്ഐമാരായ സജി അഗസ്റ്റിൻ, സുനിൽകുമാർ.കെ സിവിൽ എക്സൈസ് ഓഫിസർമാരായ രമേശ്, ബിജുലാൽ, ആർപിഎഫ് കോൺസ്റ്റബിൾ ശിവദാസൻ, സീനത്ത്, വീണ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.