തീവണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കുന്നതിൽകർശന നിയന്ത്രണവുമായി റെയിൽവേ.

കൊല്ലം: മെയിൽ, എക്സ്പ്രസ് തീവണ്ടികൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം വരുന്നു.
16,672 മുതൽ 22,442 രൂപവരെ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽമാത്രം പുതിയ സ്റ്റോപ്പ് അനുവദിച്ചാൽ മതിയെന്ന നിലപാടിലാണ് റെയിൽവേ ബോർഡ്. ഒരു സ്റ്റേഷനിൽ തീവണ്ടി നിർത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതാണ് കാരണം.

മെയിൽ, എക്സ്പ്രസ് തീവണ്ടികൾ ഒരു സ്റ്റേഷനിൽ നിർത്തുമ്പോൾ 16,672 രൂപ മുതൽ 22,432 രൂപവരെ ചെലവുവരുന്നതായാണ് പുതിയ കണക്ക്. ഇന്ധന-ഊർജ നഷ്ടം, തേയ്മാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 
2005-ലെ കണക്കുപ്രകാരം ഇത് 4,376 മുതൽ 5,396 രൂപവരെയായിരുന്നു. റെയിൽവേ മന്ത്രാലയത്തിനുകീഴിലുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനാണ് (ആർ.ഡി.എസ്.ഒ.) പുതിയ കണക്ക് തയ്യാറാക്കിയത്. ഇന്ധനം, സ്പെയർപാർട്സ് എന്നിവയുടെ വിലവർധനമൂലം, 22 കോച്ചുകളുള്ള എക്സ്പ്രസ് തീവണ്ടി ഒരുസ്റ്റോപ്പിൽ നിർത്തുമ്പോൾ 22,442 രൂപ ചെലവുണ്ടാകും. കോച്ചുകളുടെ എണ്ണം കുറയുന്നതനുസരിച്ച് ചെലവും കുറയും.

ഇതിന്റെ അടിസ്ഥാനത്തിൽ തീവണ്ടി നിർത്തൽ നയം (സ്റ്റോപ്പേജ് പോളിസി) റെയിൽവേ ബോർഡ് തയ്യാറാക്കി എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാർക്കും അയച്ചുകൊടുത്തിട്ടുണ്ട്. പുതിയ കണക്ക് ആധാരമാക്കിയാൽ കേരളത്തിലെ 70 മുതൽ 80 ശതമാനംവരെ സ്റ്റോപ്പുകൾ നിർത്തേണ്ടിവരും. എന്നാൽ നിലവിൽ സ്റ്റോപ്പുള്ളയിടങ്ങളിൽ ഇത് ബാധകമാകില്ലെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ, കോവിഡ് കാലത്ത് നിർത്തിയ സ്റ്റോപ്പുകൾ പുഃനസ്ഥാപിക്കുന്നതിന് പുതിയ നയം തിരിച്ചടിയാകും...!