സമ്മാനം വാങ്ങി മടങ്ങവേ 12 വയസ്സുകാരി കാറിടിച്ചു മരിച്ചു

ചേർത്തല: വീടിനു സമീപം നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ 12 വയസ്സുകാരിക്കു റോഡപകടത്തിൽ ദാരുണാന്ത്യം. അമ്മയ്ക്കു ഗുരുതര പരിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പംകുളങ്ങര വടക്കേവെളി (മറ്റവനച്ചിറ) സജീവിന്റെ ഏകമകൾ ശ്രീലക്ഷ്മി (12) ആണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പരിക്കേറ്റ അമ്മ ലേഖയെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ശ്രീലക്ഷ്മി സമീപത്തെ വീട്ടുവളപ്പിലേക്കു തെറിച്ചുപോയി. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കണിച്ചുകുളങ്ങരയിൽ വാടകവീട്ടിലായിരുന്ന ഇവർ ഉത്രാടദിനത്തിലാണ് മറ്റവനയിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. മണിക്കൂറുകൾക്കു മുൻപ്‌ സമീപത്തെ മറ്റവന ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന കായികമത്സരത്തിലാണ് ശ്രീലക്ഷ്മി മികവുകാട്ടിയത്.

വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ മറ്റവന കവലയ്ക്കു സമീപമായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അർത്തുങ്കൽ പോലീസ് വാഹനവും വാഹനത്തിന്റെ ഡ്രൈവറായ തൈക്കാട്ടു സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.