സാഹിത്യകാരന്‍ നാരായൻ അന്തരിച്ചു

കൊച്ചി:പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍(82) അന്തരിച്ചു.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്.

ആദിവാസി സമൂഹമായ മലയരയന്മാരുടെ ജീവിതം ഇതിവൃത്തമാക്കിയ കൊച്ചരേത്തി ആണ് ആദ്യ നോവല്‍. ഏറെ ശ്രദ്ധയമായ കൃതിയായിരുന്നു ഇത്. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല ( നോവല്‍), നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം), ഈ വഴിയില്‍ ആളേറെയില്ല (നോവല്‍), പെലമറുത (കഥകള്‍)

ആരാണു തോല്‍ക്കുന്നവര്‍ (നോവല്‍) തുടങ്ങിയവയാണ് നാരായന്റെ മറ്റു കൃതികള്‍.

ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്താണ് നാരായന്റെ ജനനം. കുടത്തൂര്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തപാല്‍ വകുപ്പില്‍ ജോലി നോക്കിയ നാരായന്‍ 1995ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.