കടയ്ക്കാവൂർ പോക്സോ കേസ്; കുട്ടിയുടെ പിതാവിനെതിരെ സുപ്രിംകോടതി

കടയ്ക്കാവൂർ പോക്സോ കേസിൽ പരാതിക്കാരനായ കുട്ടി സമർപ്പിച്ച അപ്പീൽ ഹർജ്ജിയ്ക്ക് പിന്നിൽ പിതാവിന്റെ താത്പര്യം ഉണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ച് സുപ്രിം കോടതി. കൺസിലിയേഷൻ റിപ്പോർട്ട് അടക്കമുള്ള അനിവാര്യമായ രേഖകൾ ഹർജ്ജിയ്ക്ക് ഒപ്പം ഇല്ലെന്ന് നിരീക്ഷിച്ചാണ് സുപ്രിം കോടതിയുടെ പരാമർശം. പരാതിക്കാരനായ കുട്ടിയ്ക്ക് രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ച സമയവും കോടതി അനുവദിച്ചു.അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു പരാതിക്കാരനായ കുട്ടിയുടെ അഭ്യർത്ഥന. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരാണ് ഹർജി പരി​ഗണിച്ചത്. അനിവാര്യമായ രേഖകളിൽ കൺസിലിയേഷൻ റിപ്പോർട്ട് അടക്കം ഉള്ളടക്കം ചെയ്തിട്ടില്ലെന്ന് ഹർജ്ജി പരിഗണിച്ച ബഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും പിതാവിനെ സംശയിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് ബഞ്ച് വ്യക്തമാക്കി.കുട്ടിയുടെ മാതാവുമായുള്ള വിവാഹമോചന കേസിന്റെ ഭാഗമായി ഈ പരാതി പിതാവിന്റെ സമർദ്ദം മൂലം ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ പരാതിക്കാരന്റെ അമ്മയെയും ഇരയായി പരിഗണിക്കുക ആകും നീതിയുടെ താത്പര്യം എന്ന് കോടതി പറഞ്ഞു. അരോപണങ്ങൾ എല്ലാം കുട്ടിയുടെ അഭിഭാഷകൻ നിഷേധിച്ചെങ്കിലും അപ്പീൽ ഫയലിൽ സ്വീകരിച്ച് നോട്ടിസ് അയയ്ക്കാൻ കോടതി തയ്യാറായില്ല.രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്ന് തുടർന്ന് വാദി ഭാഗം വ്യക്തമാക്കി. പരാതിക്കാരനായ കുട്ടിയ്ക്ക് രേഖകൾ ഹാജരാക്കാൻ കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിച്ച് ഹൈക്കോടതി പോക്സോ കേസ് റദ്ദാക്കാനുള്ള നടപടികൾക്ക് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ ആണ് 13 കാരനായ മകൻ ഹർജി നൽകിയത്.