നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷയ്ക്ക് സ്റ്റേ

ചെന്നൈ: നടൻ വിജയ്ക്കെതിരേ ആദായ നികുതിവകുപ്പ്‌ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിനാണ് വിജയ്ക്കെതിരേയുള്ള നടപടി അന്ന് എടുത്തത്. 2015-2016 സാമ്പത്തികവർഷത്തിൽ തനിക്കു ലഭിച്ച 15 കോടി രൂപ അധികവരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം.

പുലി’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റിയെന്നും ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നുമായിരുന്നു ആരോപണം. ഈ തുകയടക്കം 15 കോടി രൂപയുടെ അധികവരുമാനം വിജയ്‌ക്ക് ഉണ്ടായെന്നും പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആദായനികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴത്തുക 2018 ജൂൺ 30-ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയിന്റെ അഭിഭാഷകൻ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്ന വാദം കണക്കിലെടുത്താണ് കോടതി സ്റ്റേ അനുവദിച്ചത്.