ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഫിഫ

അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത നടപടി ഫിഫ പിന്‍വലിച്ചു.ഫെഡറേഷന്‍ ഭരണത്തില്‍ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ഇതോടെ രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ക്ലബുകള്‍ക്ക് മറ്റ് രാജ്യാന്തര ടൂര്‍ണമെന്റുകളുടെ ഭാ​ഗമാവാനോ സാധിക്കാതെ വന്നു.

എഎഫ്‍സി കപ്പ്, എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ്, എഎഫ്‍സി ചാമ്പ്യൻസ് ലീഗ് ഉള്‍പ്പെടെയുള്ളവയില്‍ കളിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ക്ലബുകള്‍ക്ക് വിലക്ക് വന്നിരുന്നു. ഇന്ത്യ വേദിയാവേണ്ട അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിന്നിരുന്നു.

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതോടെ ഒക്ടോബര്‍ 11 മുതല്‍ 30വരെ നടക്കേണ്ട അണ്ടര്‍-17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ വ്യക്തമാക്കി. 12 വര്‍ഷമായി അഖിലേന്ത്യാ ഫുട്ബോള്‍ പ്രസിഡന്‍റ് സ്ഥനത്ത് തുടരുന്ന പ്രഫുല്‍ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്