ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു, 37 ദിവസം മുൻപ് കാണാതായി, ഫോൺ സേലത്ത് ഓണായി, യുവാവിൻ്റെ മൃതദേഹം പുഴയിൽ കെട്ടി താഴ്ത്തിയ നിലയില്‍

യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ചിറ്റൂര്‍ തത്തമംഗലം സ്വദേശി സൂവീഷിന്റെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് യാക്കരപ്പുഴയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുവീഷിന്റെ മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജൂലായ് 19 മുതലാണ് തത്തമംഗലം സ്വദേശിയായ സുവീഷിനെ കാണാതാകുന്നത്. ഇയാളുടെ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന സംശയത്തിലാണ് സുവിഷിന്റെ അമ്മ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ എന്നിവയെല്ലാം പൊലീസ് പരിശോധിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മൃതദേഹം യാക്കര പുഴയില്‍ കെട്ടിതാഴ്ത്തിയെന്ന വിവരം ലഭിക്കുന്നത്. വ്യാഴാഴ്ച്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. സംഭവത്തില്‍ ആറോളം പേര്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു.

സുവീഷിന്റെ അച്ഛന്റെ മരണശേഷം അമ്മ വേറെ വിവാഹം കഴിച്ചതിനാല്‍ ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇടക്കാലത്ത് വിവാഹം കഴിച്ചെങ്കിലും രണ്ട് മാസം മുൻപ് തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചിരുന്നു. ഇടയ്ക്ക് ഫോണ്‍ ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. എന്നാല്‍ സ്വിച്ച്‌ ഓഫായിരുന്ന സുവീഷിന്റെ ഫോണ്‍ സേലത്തെ ഒരാള്‍ക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. പാലക്കാട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്റെ പേരില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റിനു ശേഷം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.