ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും.കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.

കേസ് നിരന്തരം മാറ്റിവെക്കുന്നതായി ഇന്നലെ ജസ്റ്റിസ് യു യു ലളിതിന്റെ കോടതിയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ 13 ന് തന്നെ കേസ് കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കിയത്. അന്നത്തെ പട്ടികയില്‍ നിന്നും ഈ കേസ് മാറ്റരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2017 ഓഗസ്റ്റ് 23 നാണ് പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രതികളായ കസ്തൂരി രംഗ അയ്യര്‍, എം വി രാജഗോപാല്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19 ന് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു