സൂരജ് പാലാക്കാരൻ്റെ മുൻകൂർ ജാമ്യാപേക്ഷ തളളി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരന്‍ (സൂരജ് വി സുകുമാര്‍) നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തുന്നത് കുറ്റകരമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പൊലീസ് സൂരജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ (ക്രൈം നന്ദകുമാര്‍) പരാതി നല്‍കിയ അടിമാലി സ്വദേശിനിക്കെതിരെ യൂട്യൂബ് ചാനലിലൂുടെ മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്. യുവതി തന്നെയാണ് സൂരജിനെതിരെ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.