മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല,കേരളമാണ് തന്റെ തട്ടകം, എം എം മണിക്കെതിരെ ആനി രാജ

ന്യൂഡൽഹി:എം.എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആം​ഗം ആനി രാജ രം​ഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താൻ. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവർ വ്യക്തമാക്കി.

എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ പ്രതികരിച്ചു. സിപിഐ പ്രവർത്തക ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി മുന്‍ മന്ത്രി എംഎം മണി രം​ഗത്തെത്തിയതിന് പിന്നാലെ ട്വന്റി ഫോറിനോട് പ്രതികരിക്കുകയായിരുന്നു രമ. മോശം പ്രസ്താവനകൾ പാർട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേയാളുകൾ. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആർജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം. മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സി.പി.ഐ.എമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.