‘കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു, പരാമർശം പിൻവലിച്ച് എം എം മണി, സ്പീക്കറും തള്ളി

തിരുവനന്തപുരം: നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.

താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എംഎം മണി സഭയില്‍ പറഞ്ഞു.

എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് ഇന്ന് സഭയില്‍ സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.