കുരങ്ങുവസൂരി സ്ഥിരീകരിച്ച ആളെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. രോഗി വിവരങ്ങൾ നൽകിയതിൽ അവ്യക്തതയുണ്ടായിരുന്നു. ഇത് മൂലമാണ് ഡ്രൈവറെ കണ്ടെത്താൻ വൈകിയതെന്ന് സൂചന. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന തലത്തിൽ നൽകുമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു. വിവരങ്ങൾ നൽകാൻ തനിക്ക് അനുമതിയില്ലെന്നും ഡിഎം ഒ വ്യക്തമാക്കി.അതേസമയം സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് സന്ദർശനം നടത്തും.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തലസ്ഥാനത്ത് കേന്ദ്ര സംഘം എത്തിയത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രി വീണാ ജോർജുമായും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും സംഘം കൂടിക്കാഴ്ച നടത്തും. വിമാനത്തിലെ മറ്റ് യാത്രക്കാരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. അതിനിടെ മങ്കിപോക്‌സ് രോഗി സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവർമാരെ കണ്ടെത്തിയിരുന്നു.