നോവായി വിമൽ, മൃതദേഹത്തോടൊപ്പം ചേർത്തുവച്ച് ട്രോഫി; കണ്ണുനനയും യാത്രാമൊഴി

ചെന്നൈ• കബഡി മല്‍സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നു കളിക്കളത്തില്‍ മരിച്ചുവീണ താരത്തിനു സഹകളിക്കാര്‍ നല്‍കിയ അന്ത്യയാത്രമൊഴി സമൂഹമാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. കടലൂര്‍ പുറങ്കണി സ്വദേശിയായ വിമല്‍രാജ് (22) ആണ് കഴിഞ്ഞ ദിവസം കളിക്കിടെ മരിച്ചത്. പ്രിയപ്പെട്ടവന്‍ ഇടറിവീണിട്ടും പതറാതെ പൊരുതിനേടിയ ട്രോഫി സഹകളിക്കാർ വിമൽരാജിന്റെ മൃതദേഹത്തിനൊപ്പം ചേര്‍ത്തുവച്ചു സംസ്കരിക്കുന്ന വൈകാരിക രംഗങ്ങള്‍ ആരുടെയും കണ്ണുനനയിക്കും. തമിഴ്നാട്ടിലെ കടലൂരില്‍നിന്നുള്ളതാണ് ഈ കാഴ്ചകള്‍.മികച്ച കബഡി താരമായിരുന്നു വിമൽരാജ്. ഗ്രാമത്തിലെ മുരട്ടുകാളൈ എന്ന ക്ലബിനെ വിജയത്തിലേക്കു നയിച്ചിരുന്ന കുന്തമുന. കഴിഞ്ഞ ദിവസം പന്‍‌റുട്ടിയില്‍ നടന്ന ജില്ലാതല മല്‍സരത്തിനിടെ വിധി ഇറങ്ങിക്കളിച്ചു. എതിര്‍ടീമിന്റെ കളത്തില്‍ പോയി മടങ്ങുന്നതിനിടെ വിമല്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വേദന കടിച്ചമര്‍ത്തി സഹതാരങ്ങള്‍ കളി പൂര്‍ത്തിയാക്കി. വിജയവും നേടി.പ്രിയപ്പെട്ടവനു യാത്രയപ്പു നല്‍കാന്‍ ട്രോഫിയുമായാണ് ടീമംഗങ്ങൾ മോര്‍ച്ചറിയിലെത്തിയത്. ടീമിന്റെ വിജയം ആഘോഷിക്കുന്നതു പോലെയുള്ള ബൈക്ക് റാലി നടത്തിയാണു വിമലിനെ അവസാനമായി വീട്ടിലേക്കാനയിച്ചത്. കളിയിൽ നേടിയ ട്രോഫി അവനു തന്നെ സമര്‍പ്പിച്ചു. വിമലിന്റെ മൃതദേഹത്തോടൊപ്പം ട്രോഫി വയ്ക്കുന്നതു കണ്ടപ്പോള്‍ പലരും അലറിക്കരയുകയായിരുന്നു.