കേരളം 'ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ' പിടിയില്‍; ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ ചിറയന്‍കീഴിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ സബിത്ത് ഒരു ദിവസം വീട്ടിലെ മുറിയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. എന്നും ചിരിച്ച മുഖവുമായി നടന്നിരുന്ന ഈ 14കാരന്‍റെ മരണത്തില്‍ വീട്ടുകാര്‍ ഞെട്ടി. ശരിക്കും എന്തിനായിരുന്നു ഈ കടുംകൈ ചെയ്തത് എന്നത് പിതാവ് ഷാനവാസിനും, മാതാവ് സജീനയ്ക്കും യാതൊരു സൂചനയും ലഭിച്ചില്ല.സ്വന്തമായി മൊബൈല്‍ ഇല്ലാത്ത വിദ്യാര്‍ത്ഥിയാണ് സബിത്ത്, പലപ്പോഴും അമ്മയുടെ ഫോണ്‍ സബിത്ത് ഉപയോഗിക്കുമായിരുന്നു. ഇത്തരത്തില്‍ സബിത്ത് ഉപയോഗിച്ച മാതാവ് സജീനയുടെ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ്. ഹൈഡ് ചെയ്ത പാസ്കോഡിനാല്‍ സുരക്ഷിതമാക്കി വച്ച ആപ്പുകള്‍ കണ്ടത്. ഇതുവരെ ഈ ആപ്പുകളെക്കുറിച്ച് വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. സാബിത്ത് ഗെയിമുകളുടെ ലഹരി ലോകത്തെത്തിയത് വീട്ടിലുള്ളവരോ വിദേശത്തുള്ള പിതാവോ അറിഞ്ഞിരുന്നില്ല. അതിലൂടെ ദിവസവും ആയിരക്കണക്കിന് രൂപ നഷ്ടപ്പെടുന്നതും.തൃശ്ശൂര്‍ പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശിനെ ഒരു ദിവസം പെട്ടെന്ന് വീട്ടില്‍ നിന്നും കാണാതാകുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പതിനാലുകാരനെ തേടാന്‍ ആരംഭിച്ചു. പൊലീസില്‍ പരാതിയും നല്‍കി. പൊലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ്  കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തി. ഈ പതിനാലുകാരന്‍ എന്തിന് വീടുവിട്ടു, എന്തിന് ആത്മഹത്യ ചെയ്തു എന്നത് വീട്ടുകാര്‍ക്ക് അജ്ഞാതമായിരുന്നു. എന്നാല്‍ ഇവിടെയും ഫോണ്‍ പരിശോധിച്ചപ്പോള്‍ വില്ലന്‍ ഓണ്‍ലൈന്‍ ഗെയിം തന്നെയാണ് എന്ന് കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് ഏറെ പണം നഷ്ടമായി. വീട്ടുകാര്‍ അറിയാതെയായിരുന്നു ഈ ഓണ്‍ലൈന്‍ ഗെയിം. പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ അറിഞ്ഞ് വഴക്ക് കിട്ടുമോ എന്ന പേടി കടുത്ത വിഷാദരോഗത്തിലേക്കും, പിന്നീട് മരണത്തിലേക്കും ഈ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ നയിച്ചു. കൌമരത്തിലേക്ക് നീങ്ങുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ മരണവാര്‍ത്തകള്‍ നാം വായിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതില്‍ എല്ലാം വില്ലനായിരിക്കുന്നത് ഓണ്‍ലൈന്‍ ഗെയിമാണ്. അതിലൂടെ നടക്കുന്ന ചൂതാട്ടമാണ്.  പണം വച്ചുള്ള ഓൺലൈൻ കളി എല്ലാം അടിച്ചിട്ട കൊവിഡ് കാലത്താണ് മലയാളികള്‍ക്കിടയില്‍ ഹരമായി മാറിയത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓണ്‍ലൈന്‍ ഗെയിമുകളുടെ ദുസ്വാദീനത്താല്‍ ഇരുപതിലേറെ ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്.

ഓണ്‍ലൈന്‍ കളി മരണക്കളിയാകുമ്പോള്‍

ഓണ്‍ലൈന്‍ ഗെയിം എന്നത് വിശാലമായ ഒരു പദമാണ്. അതില്‍ പലതരത്തിലുള്ള കളികള്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍, അതില്‍ പ്ലേ സ്റ്റേഷന്‍ പോലുള്ള ഗെയിം മുതല്‍ പബ്ജി വരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍, ഇതില്‍ ഓണ്‍ലൈന്‍ റമ്മി മുതല്‍ ബെറ്റിംഗ് ഗെയിമുകള്‍ വരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍, ലുഡോ അടക്കമുള്ള ഗെയിമുകള്‍ പണം വച്ച് കളിക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. തീര്‍ത്തും പേഴ്സണലായ ഇടങ്ങളിലേക്ക് ഈ ഗെയിമുകള്‍ എത്തും എന്ന അവസ്ഥ എല്ലാവരുടെ കൈയ്യിലെ മൊബൈല്‍ ഫോണുകള്‍ വഴി സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൌണ്‍ കാലം ഓണ്‍ലൈന്‍ ഗെയിമുകള്‍ മലയാളിയുടെ ജീവതത്തിലേക്ക് കൂടുതല്‍ അടുത്തത്. പലരും ഒരു തമാശയ്ക്ക് തുടങ്ങുന്നതാണ് ഓണ്‍ലൈന്‍ ഗെയിം കളി. എന്നാല്‍ പിന്നീട് ഇതിന് അടിമയാകുന്നതാണ് കാണുന്നത്. ലോക്ക്ഡൌണ്‍ കാലത്തെ ബോറടി മാറ്റാനാണ് ഇത്തരത്തിലുള്ള ഗെയിമുകളിലേക്ക് ആളുകള്‍ നീങ്ങി തുടങ്ങിയത്. എന്നാല്‍ പിന്നീട് ജീവിതം പതിവ് രീതിയില്‍ ആയപ്പോഴും അതില്‍ നിന്നും മോചിതരാകാത്തവര്‍ ഏറെയാണ്. അടുത്തതായി ഇത്തരം ഗെയിമുകളില്‍ കുടുങ്ങിപ്പോയവര്‍ പണം ആഗ്രഹിച്ച് എത്തുന്നവരാണ്.ഇത്തരത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കുടുങ്ങിയ ഒരു വ്യക്തി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവച്ച് അനുഭവം തന്നെ ഇതിന് ഉദാഹരണം. ലോക്ക്ഡൌണ്‍ കാലത്തിന് മുന്‍പ് ഒരു വീട് പണിയണം എന്ന ആഗ്രഹവുമായി രണ്ട് ലക്ഷത്തോളം രൂപ സ്വരൂപിച്ച് വച്ചതാണ് ഇദ്ദേഹം. ഫോണ്‍ ഉപയോഗത്തില്‍ അടിസ്ഥാനപരമായ അറിവ് മാത്രമായിരിന്നും ഇദ്ദേഹത്തിന്. ലോക്ക്ഡൌണ്‍ കാലത്ത് പണിയും നഷ്ടപ്പെട്ടതോടെ വീടുപണിക്ക് ബാക്കി പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലായി ഇദ്ദേഹം ഈ സമയത്താണ് ഒരു സുഹൃത്തിന് 500 രൂപയോളം മുടക്കി ഓണ്‍ലൈന്‍ ഗെയിമിലൂടെ 10000 രൂപ ലഭിച്ചത് എന്ന് അറിയുന്നത്.  ഇത് ശരിക്കും തനിക്കൊരു പുതിയ വഴി ലഭിച്ചതായി കരുതി.സുഹൃത്തിന്‍റെ സഹായത്തോടെ തന്നെയാണ് ഇദ്ദേഹം ഓണ്‍ലൈന്‍ ഗെയിം ആപ്പ് ഡൌണ്‍ലോഡ് ചെയ്തതും, അതില്‍ ബാങ്ക് അക്കൌണ്ട് ബന്ധിപ്പിച്ചതും എല്ലാം. എല്ലാം നേടാം എന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. പക്ഷെ വീടുപണിക്കായി ഉണ്ടാക്കി വച്ച 2 ലക്ഷവും രണ്ട് ദിവസത്തില്‍ പോയതോടെയാണ് തനിക്ക് ബോധം വന്നത് എന്ന് ഇദ്ദേഹം പറയുന്നു - ഇത്തരം അനുഭവം ഉള്ളവരാണ് ഓണ്‍ലൈന്‍ ഗെയിം കെണിയില്‍ പെട്ടവരില്‍ ഏറെയും. ഇതില്‍ ഒരു വിഭാഗം എല്ലാം നഷ്ടപ്പെട്ടതിന്‍റെ വിഷമത്തില്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നു, ഇതില്‍ തന്നെ ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നു.