റിമി ടോമി,വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ, പിന്മാറാൻ സർക്കാർ അഭ്യര്‍ഥിക്കുമോയെന്ന് ഗണേഷ് കുമാർ

ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞത്:

കഴിഞ്ഞ ദിവസമാണ് ഒരു ചാനലിലെ ക്യാമറാമാൻ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം താങ്ങാനാവാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തത്. ഇത് കേരളത്തിലെ ഒറ്റപ്പെട്ട സംഭവമാണെങ്കിലും നമുക്ക് ലജ്ജ തോന്നുന്ന കാര്യം ഇത്തരം സാമൂഹ്യദ്രോഹ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നതാണ്. ഷാരൂഖ് ഖാന്‍, ഇന്ത്യയിലെ വലിയ നടനാണ്, പണമില്ലാത്ത ആളല്ല. വീരാട് കൊഹ്‌ലി നല്ലൊരു കായിക താരമാണ്. അഞ്ചുപൈസയില്ലാത്ത പിച്ചക്കാരനല്ല. പൈസക്ക് വേണ്ടിയല്ല അവര്‍ ഇത് ചെയ്യുന്നത്. പിന്നെ നമ്മുടെയെല്ലാം പ്രിയങ്കരനായ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ ഇവരെയെല്ലാം ഇതിലെല്ലാം കാണാം. ഇത്തരം രാജ്യദ്രോഹ, സാമൂഹ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് ഈ മാന്യമാര്‍ പിന്‍മാറാന്‍ സര്‍ക്കാര്‍ ഇവരോട് അഭ്യര്‍ഥിക്കുമോ?

സാംസ്‌കാരിക മന്ത്രിയുടെ മറുപടി:

അവരുടെ മനസുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടത്. അങ്ങനെ ഉണ്ടായാലേ ഇതില്‍ ഒരു മാറ്റം വരികയുള്ളൂ.നിയമം മൂലം നിരോധിക്കാനാവില്ല. നമുക്ക് എല്ലാവര്‍ക്കും അഭ്യര്‍ഥന നടത്താമെന്നും മന്ത്രി പറഞ്ഞു.