ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന്

തിരുവനന്തപുരം• ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന്. അരനൂറ്റാണ്ട് കാലത്തെ സിനിമാ പ്രവർത്തനത്തിലുള്ള അംഗീകാരമായാണ് പുരസ്കാരം. അടുത്ത മാസം മൂന്നിന് പുരസ്‌കാരം സമ്മാനിക്കും. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.അടുരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവും സഹതിരക്കഥാകൃത്തുമായി സിനിമാ മേഖലയിലെത്തി. അതിഥി, തോറ്റം, ആദിപാപം, കാട്ടിലെ പാട്ട്, രുക്മിണി, തേൻതുള്ളി, ലക്ഷ്മി വിജയം, നിർവൃതി, നേരം പുലരുമ്പോൾ, ആകാശഗോപുരം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മഹാകവി കുമാരനാശാന്റെ ജീവിതകഥ ആസ്പദമാക്കി 84–ാം വയസ്സിൽ ‘ ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമ കെ.പി കുമാരൻ എഴുതി സംവിധാനം ചെയ്തു.മലയാള സിനിമയ്ക്കു 2 മികവുറ്റ നടിമാരെ സമ്മാനിച്ചത് കെ.പി. കുമാരനാണ്. 1985ൽ നേരം പുലരുമ്പോൾ എന്ന സിനിമയിലൂടെ രമ്യ കൃഷ്ണൻ, 2007ൽ ആകാശ ഗോപുരത്തിലൂടെ നിത്യ മേനോൻ. 1972ൽ നാറാണത്തുഭ്രാന്തനെ ഇതിവ‌ൃത്തമാക്കി ചെയ്ത 100 സെക്കന്റ് ദൈർഘ്യമുള്ള ഷോർട്ഫിലിം ‘റോക്ക്’ അവാർഡ് നേടി. നാലു ദേശീയ അവാർഡുകൾ നേടിയ സ്വയംവരം ചിത്രത്തിന്റെ രചനയിൽ പങ്കാളി. ലക്ഷ്മീവിജയം, ഓത്തുപള്ളിയിലന്നു നമ്മൾ എന്ന ഹിറ്റ് പാട്ട് ഉൾപ്പെട്ട തേൻതുള്ളി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാനവേഷം ചെയ്ത നേരം പുലരുമ്പോൾ, കാട്ടിലെ പാട്ട്, സംസ്ഥാന ദേശീയ അവാർഡുകൾ ലഭിച്ച രുഗ്മിണി, തോറ്റം, ആകാശ ഗോപുരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു കെ.പി.കുമാരൻ.1937ൽ കണ്ണൂർ കൂത്തുപറമ്പിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസശേഷം പിഎസ്സി ടെസ്റ്റ് എഴുതി ഗതാഗത വകുപ്പിൽ ക്ളാർക്ക് ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും ജോലി ചെയ്തു. ഇക്കാലത്ത് ഇൻറർമീഡിയറ്റ് പരീക്ഷ പാസാവുകയും എൽഐസിയിൽ ജോലി ലഭിക്കുകയും ചെയ്തു.ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്നു. 1975ൽ എൽഐസിയിൽനിന്ന് രാജിവച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്ഥിരതാമസം. ഭാര്യ ശാന്തമ്മ പിള്ള ടൂറിസം വകുപ്പിൽ അഡീഷനൽ ഡയറക്ടറായി വിരമിച്ചു. മക്കൾ– മനു, ശംഭു കുമാരൻ(ഐഎഫ്എസ്), മനീഷ