സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ, വൻ സംഘർഷം, 50 വാഹനങ്ങൾ കത്തിച്ചു, പൊലീസ് ആകാശത്തേക്ക് വെടിവച്ചു

ചെന്നൈ:സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കള്ളിക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം.30 സ്‌കൂള്‍ ബസ് ഉള്‍പ്പടെ അന്‍പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസമാണ് രണ്ട് അധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിനി സ്വാകാര്യ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇന്നലെ മരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

തന്റെ മരണത്തിന് കാരണം രണ്ട് അധ്യാപകരുടെ മാനസികപീഡനമാണെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുഅധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം ആളിപ്പടരുകയായിരുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം