കൃത്യത്തിന് മുൻപ് വീട്ടിലെയും അയല്‍വീട്ടിലെയും ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു,ആസൂത്രിതമെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ വൃദ്ധന്‍ മകനെയും മരുമകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് അറിയിച്ചു. മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനുള്ള കാര്യങ്ങളെല്ലാം പ്രതിയായ ഹമീദ് മുന്‍കൂട്ടി ചെയ്തിരുന്നു.

വീട്ടിലെയും അയല്‍വീട്ടിലെയും ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. പെട്രോള്‍ നേരത്തെ കൈയില്‍ കരുതിയിരുന്നു. രാത്രി പന്ത്രണ്ടരയോടെ മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറി പൂട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ വീടിന് തീവയ്ക്കുകയായിരുന്നു. ശേഷം അയല്‍വീട്ടിലെത്തിയ പ്രതി താന്‍ അവരെ തീര്‍ത്തെന്ന് പറഞ്ഞു. അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ(45), മക്കളായ മെഹര്‍(16), അസ്ന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. എഴുപത്തിയൊന്‍പതുകാരനായ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം