യുപിഎസ് പൊട്ടിത്തെറിച്ച്‌ തീപിടിത്തം;അമ്മയും രണ്ടു പെണ്‍മക്കളും മരിച്ചു

യുപിഎസ് പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചതിനെ തുടർന്ന് പുകയിൽ ശ്വാസംമുട്ടി അമ്മയും രണ്ടു പെണ്‍മക്കളും മരിച്ചു.തുടിയല്ലൂരിനടുത്തുള്ള ഉറുമാണ്ടാംപാളയം ജോസ്ഗാര്‍ഡനില്‍ വിജയലക്ഷ്മി (50), മക്കളായ അര്‍ച്ചന (24), അഞ്ജലി (21) എന്നിവരാണ് മരിച്ചത്.

വീട്ടില്‍നിന്ന് പുകവരുന്നതു കണ്ട അയല്‍ക്കാരും ബന്ധുക്കളും പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു. അധികൃതരെത്തി വാതില്‍ തകര്‍ത്ത് അകത്തുകടക്കുമ്ബോഴേക്കും തീ കത്തിത്തുടങ്ങിയിരുന്നു.

തീയണച്ചശേഷം നടത്തിയ പരിശോധനയില്‍ അമ്മയെയും ഒരു മകളെയും അടുക്കളയിലും മറ്റൊരു കുട്ടിയെ മുറിയിലും കണ്ടെത്തി. മൂന്നുപേരും മരിച്ചിരുന്നു. വീടിനകത്ത് കെട്ടിയിട്ടിരുന്ന നായയെയും ചത്തനിലയില്‍ കണ്ടെത്തി.

വീട്ടിലുണ്ടായിരുന്ന യു.പി.എസ്. പൊട്ടിത്തെറിച്ച്‌ വീട്ടിനുള്ളില്‍ പുകനിറഞ്ഞതാണ് മരണകാരണമെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പ്രാഥമിക പരിശോധനയ്‌ക്കുശേഷം പോലീസ് പറഞ്ഞു.

രണ്ടുവര്‍ഷം മുൻപാണ് വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ജ്യോതിലിംഗം മരിച്ചത്. അര്‍ച്ചന കോയമ്പത്തൂർ ആര്‍.എസ്. പുരത്ത് ഐ.ടി. കമ്പനിയിൽ ജീവനക്കാരിയും അഞ്ജലി സായിബാബ കോളനിയില്‍ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.